പാഠം -6
ഉംറ - യാത്ര ആരംഭിക്കുമ്പോൾ
യാത്ര ആരംഭിക്കുന്ന സമയത് വുളുവെടുത്ത് യാത്രയുടെ രണ്ട് റക്അത് സുന്നത് നമസ്കാരവും നി൪വ്വഹിച്ച് ദുആ ചെയ്ത് പുറപ്പെടാവുന്നതാണ്.
സുന്നത് നമസ്കാരത്തിന് ശേഷം ആയത്തുൽ കുർസിയും ലി ഈലാഫി ഖുറൈഷിൻ എന്ന സൂറത്തും ഓതൽ സുന്നത്താണ്.
യാത്രക്ക് മുമ്പായി അവിടെ സന്നിഹിതരായിരിക്കുന്ന ബന്ധുക്കളോടും സുഹൃത്തുക്കളോടും യാത്ര പറയൽ സുന്നത്താണ്.
കയ്യിൽ പിടിച്ചു മുസാഫഹത് ചെയ്യുകയും താഴെ കൊടുത്തിരിക്കുന്ന പ്രാർത്ഥന വചനങ്ങൾ പറയുകയും വേണം.
اَسْتَوْدِعُ اللَّهَ دِينَكُمْ وَاَمَانَتَكُمْ وَخَوَاتِيمَ اَعْمَالِكُمْ زَوَّدَكُمُ اللَّهُ التَّقْوَي وَغَفَرَ ذَنْبَكُمْ وَيَسَّرَ لَكُمُ الْخَيْرَ حَيْثُ مَا كُنْتُمْ
"അസ് തൗദിഉല്ലാഹൽ അളീമ ദീനക്കും വ അമാനത്തക്കും വഖവാതീമ അഅമാലിക്കും സവ്വദകുമുല്ലാഹു തഖ്വാ വഗഫറ ദമ്പകും വയസ്സറ ലക്മുൽ ഖൈറ ഹൈസു മാ കുന്തും"
(നിങ്ങളുടെ ദീനും അമാനത്തും കാര്യങ്ങളുടെ പരിസമാപ്തിയും അല്ലാഹുവിൽ ഞാൻ അർപ്പിക്കുന്നു. അല്ലാഹു നിങ്ങൾക്ക് തഖ്വ നൽകി പാപങ്ങൾ പൊറുത്തു തരട്ടെ. എല്ലായിടത്തും അല്ലാഹു നിങ്ങൾക്ക് നന്മകൾ എളുപ്പമാക്കിത്തരട്ടെ.)
കുടുംബക്കാരോട് മാത്രമായി പറയേണ്ടത്.
اَسْتَوْدِعُكُمُ اللَّهَ اللَّذِي لَا يُضَيِّعُ وَدَائِعَهُ
"അസ് തൗദിഉകുമുല്ലാഹല്ലദീ ലാ യുളയ്യിഉ വദാഇഅഹൂ"
(നിങ്ങളെ ഞാൻ സൂക്ഷിപ്പ് വസ്തുക്കളെ പാഴാക്കാത്തവനായ അല്ലാഹുവിൽ ഭരമേല്പിക്കുന്നു.)
യാത്ര തുടങ്ങുന്നതിന് മുമ്പായി ബന്ധുക്കൾക്കോ മിത്രങ്ങൾക്കോ എന്തെങ്കിലും സ്വദഖ ചെയ്യുന്നത് പുണ്യകരമാണ്. ഉണ്ടാകാൻ സാധ്യതയുള്ള ഇടങ്ങേറുകൾ അതുമൂലം ഒഴിവാകുവാൻ കാരണമായിത്തീരും.
വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഇടത് കാല് വെച്ചാണ് ഇറങ്ങേണ്ടത്. അതോടൊപ്പം ഇപ്രകാരം പറയുക.
بِسْمِ اللهِ تَوَكَّلْتُ عَلَى اللهِ وَلاَ حَوْلَ وَلاَ قُوَّةَ إِلاّ بِاللهِ
"ബിസ്മില്ലാഹ്, തവക്കല്‍ത്തു അലല്ലാഹ്, വലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്"
(അല്ലാഹുവിന്റെ നാമത്തില്‍ (ഞാന്‍ പുറപ്പെടുന്നു), ഞാന്‍ (എല്ലാ കാര്യങ്ങളും) അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല.)
പുറത്തിറങ്ങി നിന്ന ശേഷം ഓതൽ മഹത്വമുള്ള സൂറത്തുകൾ.
1. കുൽ യാ അയ്യുഹൽ കാഫിറൂൻ
2. ഇദാ ജാഅ നസ്രുല്ലാഹി
3. ഖുൽ ഹുവല്ലാഹു അഹദ്
4. ഖുൽ അഊദു ബിറബ്ബിൽ ഫലഖ്
5. ഖുൽ അഊദു ബിറബ്ബിന്നാസ്
നബി (സ്വ) അരുളി: ഒരാള്‍ തൻറെ വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ ഇപ്രകാരം പറഞ്ഞാല്‍ അയാള്‍ അല്ലാഹുവിൻറെ നേര്‍മാര്‍ഗ്ഗത്തിലായി. അയാള്‍ക്ക് അല്ലാഹു മതിയാകുന്നവനായി. അയാള്‍ അല്ലാഹുവിൻറെ സംരക്ഷണത്തിലായി. പിശാചുക്കള്‍ അയാള്‍ക്ക് കീഴടങ്ങിയതായി. ശേഷം പിശാച് മറ്റു പിശാചുക്കളോടു പറയും: ‘ഒരാള്‍ അല്ലാഹുവിൻറെ നേര്‍മാര്‍ഗ്ഗത്തിലായാല്‍, അയാള്‍ അല്ലാഹുവിൻറെ സംരക്ഷണത്തിലായാല്‍ നിനക്കെന്ത് ചെയ്യാനാകും? (സുനനു അബൂദാവൂദ് :5095 - തി൪മുദി :3666)
അതിന് ശേഷം ഇപ്രകാരവും പ്രാ൪ത്ഥിക്കാവുന്നതാണ്.
اللّهُـمَّ إِنِّـي أَعـوذُ بِكَ مِنْ أَنْ أَضِـلَّ أَوْ أُضَـل ، أَوْ أَزِلَّ أَوْ أُزَل ، أَوْ أَظْلِـمَ أَوْ أَُظْلَـم، أَوْ أَجْهَلَ أَوْ يُـجْهَلَ عَلَـيّ
"അല്ലാഹുമ്മ ഇന്നീ അഊദുബിക്ക മിൻ അൻ അളില്ല, അവ് ഉളല്ല, അവ് അസില്ല, അവ് ഉസല്ല, അവ് അള്'ലിമ, അവ് ഉള് ലമ, അവ് അജ്ഹല, അവ് യുജ്ഹല അലയ്യ.
"അല്ലാഹുവേ ഞാൻ (സ്വയം) വഴിതെറ്റുകയോ, (മറ്റാരെങ്കിലും മുഖേനെ) വഴിതെറ്റിക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്നും ഞാൻ വ്യതിചലിക്കുകയോ, വ്യതിചലിപ്പിക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്നും ഞാൻ ആക്രമിക്കുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്നും ഞാൻ വിഡ്ഢിത്തം പ്രവ൪ക്കുകയോ വിഡ്ഢിയാക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്നും നിന്നോട് ഞാൻ രക്ഷ തേടുന്നു.(സുനനു അബൂദാവൂദ് :5094 - ഇബ്നുമാജ :3884)
അതിന് ശേഷം വലത് കാല് വെച്ച് അല്ലാഹുവിൻറെ നാമത്തില്‍ (بِسْـمِ اللهِ ) വാഹനത്തില്‍ പ്രവേശിക്കുക. ശേഷം അല്ലാഹുവിനെ സ്തുതിക്കുക (الْحَمْـدُ لله)
വാഹനത്തില്‍ കയറുമ്പോഴുള്ള പ്രാ൪ത്ഥന
بِسْـمِ اللهِ وَالْحَمْـدُ لله، سُـبْحانَ الّذي سَخَّـرَ لَنا هذا وَما كُنّا لَهُ مُقْـرِنين، وَإِنّا إِلى رَبِّنا لَمُنـقَلِبون، الحَمْـدُ لله، الحَمْـدُ لله، الحَمْـدُ لله، اللهُ أكْـبَر، اللهُ أكْـبَر، اللهُ أكْـبَر، سُـبْحانَكَ اللّهُـمَّ إِنّي ظَلَـمْتُ نَفْسي فَاغْـفِرْ لي، فَإِنَّهُ لا يَغْفِـرُ الذُّنوبَ إِلاّ أَنْـت
ബിസ്മില്ലാഹി വല്‍ ഹംദുലില്ലാഹ്, സുബ്ഹാനല്ലദീ സഖറ ലനാ ഹാദ വമാ കുന്നാ ലഹു മുഖ്'രിനീന്, വഇന്നാ ഇലാ റബ്ബിനാ ല മുന്‍ഖലിബൂന്‍,
അൽഹംദു ലില്ലാഹ്,
അൽഹംദു ലില്ലാഹ്,
അൽഹംദു ലില്ലാഹ്,
അല്ലാഹു അക്ബര്‍,
അല്ലാഹു അക്ബര്‍,
അല്ലാഹു അക്ബര്‍,
സുബ്ഹാനക്ക അല്ലാഹുമ്മ ഇന്നീ ളലംതു നഫ്സീ ഫഗ്ഫിര്‍ലീ, ഫഇന്നഹു ലാ യഗ്ഫിറു ദുനൂബ ഇല്ലാ അന്ത.
(അല്ലാഹുവിൻറെ നാമത്തില്‍. എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്. ഈ വാഹനം ഞങ്ങള്‍ക്ക് പ്രയോജനപ്രദമാക്കി തന്നവനായ അല്ലാഹു എത്രയധികം പരിശുദ്ധന്. അത് പ്രയോജന പ്രദമാക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. നിശ്ചയം, ഞങ്ങള്‍ ഞങ്ങളുടെ റബ്ബിലേക്ക് മടങ്ങേണ്ടവരാകുന്നു. അല്ലാഹുവിനാണ് സ൪വ്വ സ്തുതിയും. (3) അല്ലാഹുവാണ് ഏറ്റവും വലിയവന്‍. (3)
അല്ലാഹുവേ, നീ എത്രയധികം പരിശുദ്ധനാണ് നിശ്ചയം, ഞാന്‍ എന്നോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. അതിനാല്‍ എനിക്ക് നീ പൊറുത്ത് തരേണമേ. നീയല്ലാതെ പാപങ്ങള്‍ ഏറ്റവും കൂടുതല്‍ പൊറുക്കുകയില്ല.(സുനനു അബൂദാവൂദ് :2602 - തി൪മുദി :3446)
അങ്ങനെ നാം വിദൂരമായ ഒരു യാത്ര ആരംഭിക്കുകയായി. എന്തെങ്കിലും കാഴ്ചകള്‍ കാണാനോ മറ്റോ അല്ല നാം ഈ യാത്ര ചെയ്യുന്നത്. അല്ലാഹുവിങ്കല്‍ സ്വീകരിക്കപ്പെടുന്ന ഉംറയാകുന്നു നമ്മുടെ ലക്ഷ്യം. ഉംറ കഴിഞ്ഞ് അവിടെയുള്ള സമയത്തെല്ലാം അഞ്ച് നേരത്തെ ഫ൪ള് നമസ്കാരം വിശുദ്ധ ഹറമില്‍ തന്നെ നമുക്ക് ജമാഅത്തായി നമസ്കരിക്കേണ്ടതുണ്ട്. അല്ലാഹു തൃപ്തിപ്പെടുന്ന ധാരാളം ക൪മ്മങ്ങള്‍ നി൪വ്വഹിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. ഈ യാത്രയില്‍ അരുതാത്ത കാഴ്ചകളും മറ്റുമെല്ലാം നമ്മുടെ കണ്മുന്നില് പെടാം. അതില്‍ നിന്നെല്ലാം വിട്ട് നിൽക്കുവാനുള്ള തഖ്വ ആവശ്യമാണ്. വീട്ടില്‍ ചിലപ്പോള്‍ നമ്മുടെ കുടുംബാംങ്ങള് നമ്മുടെ അസാന്നിദ്ധ്യത്തില്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടാകും. തിരിച്ചു വരുമ്പോള്‍ നമ്മുടെ കുടുംബത്തില്‍ എന്തെങ്കിലും പ്രയാസങ്ങള്‍ ബാധിക്കുന്നത് നാം ഇഷ്ടപ്പെടുന്നില്ല. ഇവിടെയാണ് യാത്ര ചെയ്യുന്ന സന്ദ൪ഭത്തിലെ നബിയുടെ (സ്വ) പ്രാ൪ത്ഥനയുടെ പ്രസക്തി.
اللَّهُمَّ إِنَّا نَسْأَلُكَ فِي سَفَرِنَا هَذَا اَلْبِرَّ وَالتَّقْوَى ، وَمِنَ الْعَمَلِ مَا تَرْضَى ، اللَّهُمَّ هَوِِّنْ عَلَيْنَا سَفَرَِنَا هَذَا وَاطْوِعَنَّا بُعْدهُ ، اَللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ، وَالْخَلِيفَةُ فِي الأَهْلِ، اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنْ وَعْثَاءِ السَّفَرِِ، وَكآبَةِ الْمَنْظَرِ وَسُوءِ المُنْقَلَبِ فِي الْمَالِ وَالأَهْلِ
(അല്ലാഹുമ്മ ഇന്നാ നസ്അലുക്ക ഫീ സഫരിനാ ഹാദാ അല്‍ ബിര്‍റ വത്തഖ്'വാ, വമിനല്‍ അമലി മാ തര്‍ള്വാ, അല്ലാഹുമ്മ ഹവ്വിന്‍ അലൈനാ സഫറനാ ഹാദാ വത്'വി അന്നാ ബുഅ്ദഹു, അല്ലാഹുമ്മ അന്ത സ്വാഹിബു ഫീ സ്വഫരി വല്‍ഖലീഫതു ഫീല്‍ അഹ്ലി, അല്ലാഹുമ്മ ഇന്നീ അഊദു ബിക്ക മിന് വഅ്സാഇ സ്വഫര്‍ വകാബതില്‍ മന്‍ളര്‍, വ സൂഇല്‍ മുന്‍ഖലബി ഫീല്‍ മാലി വല്‍ അഹ്ലി.)
അല്ലാഹുവേ, ഞങ്ങളുടെ ഈ യാത്രയില്‍ നന്മ ചെയ്യലും (ബിര്‍റ്) നിന്നെ ഭയന്ന് തിന്മ വെടിയലും (തഖ്'വ), നീ തൃപ്തിപ്പെടുന്ന സല്‍ക്കര്‍മ്മം ചെയ്യാനുള്ള തൌഫീഖും ഞങ്ങള്‍ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ, ഈ യാത്ര ഞങ്ങള്‍ക്ക് സുഖകരമാക്കിതരികയും ഇതിൻറെ ദൂരം എളുപ്പത്തില്‍ മറികടക്കുവാനുള്ള കഴിവ് തരികയും ചെയ്യേണമേ. അല്ലാഹുവേ, യാത്രയിലെ കൂട്ടുകാരനും കുടുംബത്തിലെ (എനിക്ക്) പകരക്കാരനും നീയാണ്. അല്ലാഹുവേ, യാത്രാ ക്ലേശത്തില്‍ നിന്നും ദുഃഖകരമായ കാഴ്ചയില്‍ നിന്നും കുടുംബത്തിലും സമ്പത്തിലും വിപത്ത് നിറഞ്ഞ അനന്തരഫലം ഉണ്ടാകുന്നതില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു.(മുസ്ലിം:1342)
എയ൪പോ൪ട്ടില്‍ വെച്ച് നാം ധരിച്ചിട്ടുള്ള വസ്തം മാറി ഇഹ്റാമിൻറെ വസ്ത്രം ധരിക്കണം. വീട്ടില്‍ നിന്നു തന്നെ ധരിച്ച് വന്നാലും കുഴപ്പമില്ല. ഓരോരുത്തരുടെയും എയ൪പ്പോ൪ട്ടിലേക്കുള്ള യാത്രയുടെ ദൂരത്തിൻറേയും സൌകര്യത്തിൻറേയും അവസ്ഥ വെച്ച് ഇക്കാര്യം തീരുമാനിക്കാവുന്നതാണ്.