പാഠം - 14
മസ്ജിദുൽ ഹറാമും കഅബയും.
ലോകത്ത് ആദ്യമായി നിർമ്മിച്ച അല്ലാഹുവിൻറെ ഭവനമാണ് കഅബാലയം എന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. അതിൻറെ ചുറ്റുമുള്ള വിശാലമായ പള്ളിയാണ് മസ്ജിദുൽ ഹറാം. കഅബാലയത്തിനും പള്ളിക്കും ഇടയിലുള്ള മേൽക്കൂരയില്ലാത്ത ഭാഗവും മസ്ജിദിനുൽ ഹറമിൽ പെട്ടത് തന്നെയാണ്. ഈ ഭാഗത്തിന് മത്വാഫ് (ത്വവാഫ് ചെയ്യാനുള്ള സ്ഥലം) എന്നാണ് പറയുന്നത്.
അല്ലാഹുവിൻറെ അതിഥികളായ നമ്മുടെ ഭക്തി നിർഭരമായ യാത്ര മക്കയിൽ എത്തിയിരിക്കുന്നു. വിശുദ്ധ ഹറം ശരീഫിൽ കാലുകൾ പതിഞ്ഞ ധന്യതയോടെ നാം മസ്ജിദുൽ ഹറാമിലേക്ക് പ്രവേശിക്കുകയാണ്.
ഉംറയുടെ രണ്ടാമത്തെ റുക്ന് കഅബ ത്വവാഫ് ചെയ്യലാണ് എന്നറിയാമല്ലോ. കഅബയോട് അടുക്കുന്നത് നാലുഭാഗവും ചുറ്റി നിൽക്കുന്ന മസ്ജിദുൽ ഹറാമിലൂടെ പ്രവേശിച്ചു കൊണ്ടാണ്. ഏത് വാതിലിൽ കൂടി കയറാമെങ്കിലും ബാബുസ്സലാമിൽ കൂടിയാവൽ സുന്നത്താണ്.
വലത് കാൽ വെച്ച് ബാബുസ്സലാമിലൂടെ താഴെ കൊടുത്തിരിക്കുന്ന പ്രാർത്ഥന ചൊല്ലി കൊണ്ടാണ് പ്രവേശിക്കേണ്ടത്.
أَعُوذُ بِاللهِ الْعَظِيمِ وَبِوَجْهِهِ الْكَرِيمِ وَسُلْطَانِهِ الْقَدِيمِ مِنَ الشَّيْطَانِ الرَّجِيمِ بِسْمِ اللهِ وَالْحَمْدُ ِللهِ اَللَّهُمَّ صَلِّ وَسَلِّمْ عَلى سَيِّدِنَا مُحَمَّدٍ وَعَلى آلِ سَيِّدِنَا مُحَمَّدٍ اَللَّهُمَّ اغْفِرْ لِي ذُنُـوبِي وَافْتَحْ لِي أَبْوٰابَ رَحْمَتِكَ ، اَللَّهُمَّ أَنْتَ السَّلاٰمُ وَمِنْكَ السَّلاٰمُ فَحَيِّنَا رَبَّنَا بِالسَّلاٰمِ وَأَدْخِلْنَا الْجَنَّةَ دٰارَ السَّلاٰمِ تَبَارَكْتَ وَتَعَالَيْتَ يٰا ذَا الْجَلاٰلِ وَالإِكْرٰامِ
ഏത് പള്ളിയിൽ നാം കയറുമ്പോഴും ഇരിക്കുന്നതിന് മുമ്പായി രണ്ട് റക്അത് തഹിയ്യത് നമസ്ക്കരിക്കൽ സുന്നത്താണ്. എന്നാൽ മക്കയിലെ മസ്ജിദുൽ ഹറാമിൽ പ്രവേശിക്കുമ്പോൾ അതിൻറെ ആവശ്യമില്ല. മറിച്ച്
ത്വവാഫാണ് ചെയ്യേണ്ടത്.
പള്ളിയിൽ കടന്ന ഉടനെ ഇഅ്തികാഫിൻറെ നിയ്യത്ത് മറക്കാതിരിക്കുക.
നിയ്യത്ത്: ഞാൻ ഈ പള്ളിയിൽ അല്ലാഹുവിന്നുവേണ്ടി ഇഅ്തികാഫ് ഇരിക്കുന്നു.
വിശുദ്ധ കഅബയെ കാണുമ്പോൾ
سُبْحَانَ الله وَالْحَمْدُ للهِ وَلاٰ إِلَهَ إِلا اللهُ وَاللهُ أَكْبَرُ
എന്ന് മൂന്ന് പ്രാവശ്യം ചൊല്ലി ഇങ്ങിനെ ദുആ ചെയ്യുക.
اَللَّهُمَّ صَلِّ وَسَلِّمْ عَلى سَيِّدِنَا مُحَمَّدٍ وَعَلى آلِ سَيِّدِنَا مُحَمَّدٍ اَللَّهُمَّ زِدْ بَيْتَكَ تَشْرِيفاً وَتَكْرِيماً وَتَعْظِيماً وَمَهَابَةً وَرِفْعَةً وَبِرّاً ، وَزِدْ يَا رَبِّ مَنْ شَرَّفَهُ وَكَرَّمَهُ وَعَظَّمَهُ مِمَّنْ حَجَّهُ وَاعْتَمَرَهُ تَشْرِيفاً وَتَكْرِيماً وَتَعْظِيماً وَمَهَابَةً وَرِفْعَةً وَبِرّاً وَصَلَّى اللهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ.
കഅബാലയം കാണുന്ന സമയം വിശ്വാസിയെ സംബന്ധിച്ചിടത്തോളം വലിയ ഒരു അനുഭൂതിയാണ്. ആ സമയത് നമുക്ക് ആവശ്യമുള്ളതെല്ലാം അല്ലാഹുവിനോട് ചോദിക്കാവുന്നതാണ്. ആദ്യമായി കഅബയെ കാണുന്ന സമയത്തുള്ള ദുആ അത് എന്ത് തന്നെ ആയാലും അള്ളാഹു തട്ടിക്കളയുകയില്ല, സ്വീകരിക്കപ്പെടും എന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. ചെറുപ്പകാലം മുതൽ നാം മനസ്സിൽ പ്രതീക്ഷ വെച്ച് കൊണ്ട് അഞ്ചു സമയത്തെ നമസ്ക്കാരങ്ങളിൽ തിരിഞ്ഞു നിന്ന് നമസ്കാരങ്ങൾ നിർവ്വഹിച്ച അല്ലാഹുവിൻറെ ഭവനത്തെ നാം നേരിൽ കാണുകയാണ്. ആ അനുഭൂതിയോടെ തന്നെ സ്രഷ്ടാവിൻറെ മുമ്പിൽ നമ്മുടെ കാര്യങ്ങൾ ഉയർത്തണം. കരയണം.
Post a Comment