പാഠം - 26
റൗള ശരീഫ്

“റൌദത്തും മിൻ റിയാദിൽ ജന്ന” എന്നു വിശേഷിക്കപ്പെട്ട സ്ഥലം മസ്ജിദുൽ നബവിയിലാണ്. 


മസ്ജിദു നബവിയിലെ സുപ്രധാന സ്ഥലമാണ്‌ റൗളാ ശരീഫ്‌. സ്വഹീഹായ ഹദീസിൽ കാണാം എൻറെ ഖബ്‌റിൻറെയും എൻറെ മിമ്പറിൻറെയും ഇടയിലുള്ള സ്ഥലം സ്വർഗ പൂങ്കാവനമാണെന്ന്‌.

ലോകത്തിലെ ഏറ്റവും പുണ്യമായ സ്ഥലമാണല്ലോ റസൂലുല്ലാ (സ) ൻറെ പുണ്യ ശരീരം ഉൾക്കൊള്ളുന്ന ഖബ്‌റ്‌. അപ്പോൾ അതിൻറെ പരിസരത്തിന്‌ തീർച്ചയായും ഇങ്ങിനെ ഒരു പദവിക്ക്‌ അർഹതയുണ്ട്‌. ഇതിൻറെ നീളം 22 മീറ്ററും വീതി 15 മീറ്ററുമാണ്‌ ഈ സ്ഥലം പ്രത്യേകം തിരിച്ചറിയാൻ പറ്റുന്ന വിധം തൂണുകളെ കൊണ്ട്‌ അടയാളപ്പെടുത്തിയിട്ടുണ്ട്‌. ഇവിടെ വെച്ച്‌ നിസ്കരിക്കുന്നതും ദുആ ചെയ്യുന്നതും മറ്റും കൂടുതൽ പുണ്യമുള്ളതാണ്‌. ഇവിടെ സദാ സമയവും ഇഅ്തികാഫിലും നിസ്കാരത്തിലുമായി കഴിയുന്നവരെ കാണാവുന്നതാണ്‌. സ്വഹാബത്തടക്കമുള്ള ലോകത്തിലെ ഒട്ടനേകം മഹത്തുക്കളുടെ സ്പർശനമേറ്റ പുണ്യസ്ഥലം കൂടിയാണിത്‌.


നബി (സ) യുടെ മിമ്പർ

ഈ മിമ്പർ സ്വർഗത്തിൽ കാണാമെന്നതിലേക്ക്‌ സൂചിപ്പിക്കുന്ന ഹദീസുകളുണ്ട്‌. ആദ്യ കാലഘട്ടത്തിൽ നബി (സ) ഒരു ഈത്തപ്പന തടിയിലേക്ക്‌ ചാരി നിന്നു കൊണ്ടായിരുന്നു ഖുതുബ നടത്തിയിരുന്നത്‌. പള്ളിയിൽ ജനങ്ങൾ വർദ്ധിച്ചപ്പോൾ പിന്നിലുള്ളവർക്ക്‌ റസൂലുല്ലാഹി (സ) യുടെ പ്രസംഗങ്ങളും നിർദ്ധേശങ്ങളും കേൾക്കാൻ പ്രയാസം അനുഭവപ്പെട്ടു. അങ്ങിനെയാണ്‌ മൂന്ന്‌ സ്റ്റെപ്പുകളുള്ള മരത്തിനാലുള്ള ഒരു മിമ്പർ നബി (സ) തങ്ങൾക്കായി ഉണ്ടാക്കപ്പെട്ടത്‌.


ഈത്തപ്പന മരത്തടിയുടെ തേങ്ങൽ:

ഇവിടെ മറ്റൊരു അത്ഭുതം നടന്നതായി ഹദീസുകളിൽ കാണാം. പുതിയ മിമ്പർ ഉണ്ടാക്കി പഴയ ഈത്തപ്പനത്തടിയുടെ അടുത്ത്‌ വെക്കുകയും നബി (സ) സ്വഹാബത്തിനെ അഭിമുഖീകരിച്ച്‌ പുതിയ മിമ്പറിൽ കയറി ഉപദേശമാരംഭിക്കുകയും ചെയ്തപ്പോൾ പഴയ ഈത്തപ്പനത്തടി സങ്കടത്താൽ തേങ്ങിക്കരയാൻ തുടങ്ങി. ശബ്ദം കേട്ട്‌ സഹാബത്ത്‌ അമ്പരന്നു. എവിടുന്നാണ്‌ ഈ തേങ്ങൽ! ആളെ കാണാനില്ല. തേങ്ങൽ ഉച്ചത്തിലുള്ള കരച്ചിലായി മാറുകയും പൊട്ടിപ്പിളരുകയും ചെയ്യുന്നത്‌ കണ്ടപ്പോൾ തിരുനബി (സ) പുതിയ മിമ്പറിൽ നിന്ന് ഇറങ്ങിവരികയും അതിനെ തലോടുകയും മാറോടണച്ച്‌ പിടിക്കുകയും ചെയ്യുന്നത്‌ കണ്ടപ്പോഴാണ്‌, കരയുന്നത്‌ ഈ ഈത്തപ്പനത്തടിയാണെന്ന് സഹാബത്തിനു മനസ്സിലായത്‌. 

ഇതിൻറെ തേങ്ങിയുള്ള കരച്ചിൽ കേട്ട്‌ സഹാബത്ത്‌ ഒന്നടങ്കം കരയുകയുണ്ടായി. അവസാനം നബി (സ) തങ്ങൾ ആ മരത്തടിയോട്‌ സംസാരിച്ചു. അവിടുന്ന് പറഞ്ഞു. 'നിന്നെ ഒന്നുകിൽ ഞാൻ ഇലയും പഴങ്ങളുമുള്ള പൂർവ്വ അവസ്ഥയിലാക്കി മാറ്റാം. അല്ലെങ്കിൽ നിന്നെ സ്വർഗത്തിലെ ചെടിയാക്കി ഉയർത്താം ഏതാണ്‌ നിനക്ക്‌ വേണ്ടത്‌? 'ആ ഈത്തപ്പന മരത്തടി എന്നെന്നും നബി (സ) യെ കാണാൻ കഴിയുക സ്വർഗത്തിലാണെന്ന് മനസിലാക്കി സ്വർഗം തിരഞ്ഞെടുക്കുകയും കരച്ചിൽ അടക്കുകയും ചെയ്തു. ഈ മരക്കഷണത്തെ പിന്നീട്‌ മിമ്പറിൻറെ താഴെ മറവ്‌ ചെയ്യപ്പെടുകായാണ്‌ ചെയ്തത്‌.

മിമ്പറിനെ ആദരിച്ചവർ

പുതിയ മിമ്പർ റസൂലുള്ളാഹി (സ) യുടെ കാലത്തും  ശേഷവും ഖുലഫാഉ റാശിദുകളുടെ കാലത്തും നില നിന്നു. പക്ഷെ സിദ്ധീഖ് (റ), റസൂലുള്ളയോടുള്ള ആദരവ് മൂ‍ലം രണ്ടാമത്തെ സ്റ്റെപ്പിൽ നിന്ന് കൊണ്ടായിരുന്നു ഖുതുബ നിർവഹിച്ചിരുന്നത്. ഉമർ (റ) ഇവർ രണ്ട് പേരോടുമുള്ള ആദരവിനാൽ ആദ്യത്തെ പടിയിൽ നിന്നായിരുന്നു ഖുതുബ നിർവഹിച്ചത്. എന്നാൽ മഹാനായ ഉസ്മാൻ (റ) എല്ലാ സ്റ്റെപ്പിൻറെയും താഴെ നിലത്ത് നിന്നു കൊണ്ടായിരുന്നു ആറു വർഷം ഖുതുബ നിർവഹിച്ചത്. പിന്നീട് നബി (സ) നിന്നിരുന്ന അതേ സ്റ്റെപ്പിൽ നിന്നു കൊണ്ടായിരുന്നു ഖുതുബ നിർവഹിച്ചത്. ഇവരായിരുന്നു ആദ്യമായി ഈ മിമ്പറിന്‌ ആദരസൂചകമായി വസ്ത്രമണിയിച്ചതും.

പിന്നീട് മുആവിയ (റ) യുടെ കാലത്ത് ഇതിനെ വലുതാക്കുകയും മൊത്തം 9 സ്റ്റെപ്പാക്കുകയും ചെയ്തു. ഹിജ്‌റ 854 വരെ ഇതേ നിലയിൽ തുടർന്നു. പിന്നീട് പല രാജാക്കന്മാരും പല മാറ്റങ്ങൾക്കും വിധേയമാക്കി. അവസാനം സുൽതാൻ മുറാദ് ഖാൻ ഹിജ്‌റ 998 ൽ മേത്തരം മാർബിൾ കൊണ്ടുള്ള അതിമനോഹരമായ 12 സ്റ്റെപ്പുകളുള്ള മിമ്പറുണ്ടാക്കുകയും അവിടെ സ്ഥാപിക്കുകയും ചെയ്തു. സുൽതാൻ മുറാദ് ഖാൻറെ മിമ്പറാണ് ഇന്നും മസ്ജിദുന്നബവിയിലുള്ളത്. ലോകത്തിലെ കരകൌശലങ്ങളിൽ സുപ്രധാനമാണ് ഈ മിമ്പർ.

നബി(സ)യുടെ മിഹ്‌റാബ്


മിമ്പറിൻറെയും റൌളയുടെയും ഇടയിൽ ഇന്ന് കാണുന്ന മിഹ്‌റാബിൻറെ സ്ഥാനത്തായിരുന്നു റസൂലുള്ളാ‍ാഹി (സ) നിസ്കരിച്ചിരുന്നത്. പക്ഷെ ഇന്ന് കാണുന്നത് പോലെ അർദ്ധ വൃത്താകൃതിയിലാക്കിയത് മഹാനായ ഉമറുബ്നു അബ്ദുൽ അസീസ്  (റ) ആണ്. നബി (സ) ക്ക് പുറമെ മൂ‍ന്ന് ഖുലഫാഉ റാശിദുകളും നിസ്കാരത്തിന് നേതൃത്വം നൽകിയ മിഹ്‌റാബാണിത്. ഈ മി‌ഹ്‌റാബിനു മുകളിൽ "هذا مصلى رسول الله صلى الله عليه وسلم" എന്ന് എഴുതി വെച്ചിട്ടുണ്ട്. ഇത് കൂടാതെ മറ്റ് രണ്ട് മിഹ്‌റാബുകൾ കൂടെ മസ്ജിദു നബവിയിൽ കാണാം. ഒന്ന് ഹിജ്‌റ 860 ൽ സുൽതാൻ സുലൈമാൻ സലീം ഖാൻ ഉണ്ടാക്കിയ മിഹ്‌റാബും, രണ്ടാമത് ഇന്ന് ഇമാം നിസ്കാരത്തിന് നേതൃത്വം കൊടുക്കുന്ന മിഹ്‌റാബുമാണ്. ഇവിടെയായിരുന്നു മൂന്നാം ഖലീഫ് ഉസ്മാൻ (റ) ഇമാമായി നിസ്കരിച്ചിരുന്നത്. പിന്നീട് ഇതിനെ സ്ഥിരം മിഹ്‌റാബായി ഉമറുബ്നു അബ്ദുൽ അസീസ് (റ) മാറ്റുകയും സുൽതാൻ ഖായിബ്തായി ഹിജ്‌റ 888 ൽ പുതുക്കുകയും ചെയ്തു. ഇന്നും ഇവിടെയാണ് ഇമാം നിസ്കരിക്കുന്നത്.

മസ്ജിദുന്നബിയിലെ തൂണുകൾ

നബി (സ) യുടെ കാലത്ത് തൂണുകൾ ഈത്തപ്പന തടികളായിരുന്നു. പിന്നീട് ഉമറിൻറെ കാലത്ത് ഇത് ഇഷ്ടിക കൊണ്ടുള്ളതാക്കി. കഴിഞ്ഞ നൂറ്റാണ്ടുകൾക്കിടയിൽ പള്ളിയിൽ അനേകം വിപുലീകരണങ്ങൾ നടന്നെങ്കിലും ഈ തൂണുകളുടെ സ്ഥാനം ആരും മാറ്റിയിട്ടില്ലെന്നതാണ് ചരിത്രം. അത് മൂലം പല ചരിത്ര സത്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന തൂണുകൾ കാണാ‍നും അവിടങ്ങളിൽ നിസ്കരിക്കാ‍നും പുണ്യം നേടാനും ഇന്നും മുസ്‌ലിംകൾക്ക് സാധിക്കുന്നു. ഈ ഓരോ തൂണുകളും നബി (സ) യുടെ കാലത്തുള്ള പല ചരിത്രങ്ങളോടും ബന്ധപ്പെട്ടുകിടക്കുന്നു. മഹാന്മാരായ പല സഹാബത്തും ഈ തൂണുകളുടെ പിന്നിൽ നിസ്കരിക്കാൻ ത്യാഗം സഹിച്ചതായി ചരിത്രങ്ങളിൽ കാണാം. നബി (സ) യുടെ പുണ്യ സ്പർശമേറ്റ സ്ഥലമാണെന്നതും അനേകം ഖുർ‌ആൻ വാക്യങ്ങൾ അവതരിച്ച സ്ഥലമാണെന്നതുമാണ് അതിനു കാരണം. ഇത് തന്നെയാണ് ഈ സ്ഥലം ബറക്കത്താക്കപ്പെട്ടതാകാൻ കാരണവും.

ഇവയിൽ പ്രധാനമാണ് ‘ഉസ്‌തുവാനത്തു അൽ മുഖല്ല’ ഇത് റസൂലുല്ലാഹി (സ) യുടെ മിഹ്‌റാബിനോട് ചേർന്നാണുള്ളത്. ഇതിൻറെ മുകളിൽ പേര് എഴുതിയതായി കാണാം ഇവിടെ നബി (സ) നിസ്കരിച്ചിട്ടുണ്ട്. ഇതിന് ഈ പേര് വരാനുള്ള കാരണം ഒരിക്കൽ നബി (സ) പള്ളിയിലേക്ക് വന്നപ്പോൾ ഈ തൂണിൽ ആരോ തുപ്പിവെച്ചത് കണ്ടു. ഉടനെ ഒരു സഹാബി അത് നീക്കുകയും ചെയ്തു. പകരം അത്തർ പൂശുകയും ചെയ്തു. അങ്ങിനെയാണ് 'ഖലൂഖ്' പൂശപ്പെട്ട എന്നർത്ഥം കുറിക്കുന്ന ഉസ്തുവാനത്തുൽ മുഖല്ലഖ എന്ന പേര് വരാൻ കാരണം. മഹാനായ സൽമത്തുബ്നുൽ അക്‌വ‌അ് (റ) എന്ന സഹാബി ഇവിടെ നിസ്കരിക്കാൻ വല്ലാതെ സൂക്ഷമത കാണിച്ചതായും, അതിൻറെ കാരണം ചോദിച്ചപ്പോൾ ഇവിടെ നബി (സ) നിസ്കരിക്കാൻ താല്പര്യം കാണിച്ചിരുന്നു എന്നദ്ദേഹം മറുപടി പറഞ്ഞതായും ഇമാം ബുഖാരി (റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം.

മറ്റൊരു തൂണാണ് ഉസ്തുവാനത്തുൽ വുഫൂദ് (أسطوانة الوفود) ഇത് നബി (സ) ചാരിയിരുന്നിരുന്ന തൂണാണ്. ഇവിടെ വെച്ചാണ് തന്നെ കാണാൻ വരുന്നവരെ അവിടുന്ന് സ്വീകരിച്ചിരുന്നത്. ഇത് റസൂലുല്ലാ (സ) ൻറെ ഖബ്‌റിൻറെ ചുറ്റുമുള്ള ഗ്രില്ലിനോട് ചേർന്നാണ് ഉള്ളത്. ഇതിൻറെ മുകളിലും പേര് എഴുതി വെച്ചട്ടുണ്ട്

മൂന്നാമത്തെ തൂണ് ഉസ്തുവാനത്തുതൌബയാണ് (أسطوانة التوبة). അബൂലുബാബ (റ) എന്ന ഒരു സഹാബി തൻറെ പക്കൽ വന്ന ഒരു അപാകതയിൽ മനം നൊന്ത് ഈ തൂണിൽ സ്വയം ബന്ധിതനാവുകയായിരുന്നു. പിന്നീട് അദ്ദേഹത്തിൻറെ തൌബ അല്ലാഹു സ്വീകരിച്ചപ്പോൾ നബി (സ) യാണ് കെട്ടഴിച്ചു കൊടുത്തത്. ഇതാണ് ഈ തൂ‍ണിന് ഉസ്തുവാനത്തുതൌബ എന്ന പേരു വരാൻ കാരണം. ഉസ്തുവാനത്തു അബൂ ലുബാബ എന്നും ഇതിന്‌ പേരുണ്ട്. ഈ പേരാണ് തൂണിൻറെ മുകളിൽ ഇന്ന് കാണുക.

മറ്റൊരു പ്രധാന തൂണാണ്; ‘ഉസ്തുവാനത്തു ആ‌ഇശ’ ഇത് റൌളയുടെ മധ്യത്തിലായി, മുമ്പ് പരിചയപ്പെടുത്തിയ ‘ഉസ്തുവാനത്തു അൽ മുഖല്ലഖ’യുടെ പിന്നിൽ ഇടതുഭാഗത്തായിട്ടാണുള്ളത്. ഇവിടെ മൂന്ന് മാസത്തോളം നബി (സ) ഇമാമായി നിസ്കരിച്ചിട്ടുണ്ട്. പിന്നീടാണ് ഇന്നുള്ള മിഹ്‌റാബിലേക്ക് മാറിയത്. അത് കൊണ്ട് തന്നെ ഈ തൂണിനടുത്ത് നിസ്കരിക്കാൻ മഹാനായ സിദ്ദീഖ് (റ), ഉമർ (റ), മറ്റ് ഉന്നതന്മാരായ സഹാബത്തും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മുഹാജിറുകളാ‍യ സഹാബികൾ ഇവിടെ ഇരിക്കാൻ കൂടുതൽ താൽപര്യം കാണിച്ചിരുന്നു.

ഇതിന് ഈ പേരു വരാനുള്ള കാരണം; ഒരിക്കൽ ആ‌ഇശബീവി (റ) യുടെ അടുക്കൽ സഹാബത്തും താബി‌ഈങ്ങളിൽ പ്രമുഖനും ആ‌ഇശബീവി (റ)യുടെ സഹോദരിയുടെ മകനുമായ ഉർവത്ത് (റ) ഇരിക്കുമ്പോൾ മഹതി പറഞ്ഞു. ഈ പള്ളിയിൽ ഒരു തൂണുണ്ട്. ആ തൂണിനടുത്ത് നിസ്കരിക്കുന്നതിൻറെ ശ്രേഷ്ടത ജനങ്ങൾ അറിയുകയാണെങ്കിൽ അവർ നറുക്കിട്ടെങ്കിലും അവിടെ നിസ്കരിക്കാൻ ശ്രമിക്കുമായിരുന്നു എന്ന്. സഹാബത്ത് ഏതാണ് ആ തൂണെന്ന് ചോദിച്ചെങ്കിലും മഹതി അറിയിച്ചു കൊടുത്തില്ല. അവർ പുറത്ത് പോയപ്പോൾ തൻറെ സഹോദരിയുടെ മകന് ആ തൂണ് കാണിച്ച് കൊടുക്കുകയും ഉടനെ മഹാനവർകൾ അവിടെ നിസ്കരിക്കുകയും ചെയ്തു. ഇത് കണ്ടപ്പോൾ സഹാബത്തിനു ബോധ്യമായി പ്രസ്തുത തൂണാണ് നേരത്തെ പറഞ്ഞതെന്ന്. അങ്ങീനെയാണ് ‘ഉസ്തുവാനത്ത് ആഇശ’ എന്ന പേരു വരാൻ കാരണം. ഇന്നും ഈ പേര് ഈ തൂണിൻറെ മുകളിൽ എഴുതിവെക്കപ്പെട്ടത് കാണാം.

സൈദുബുനു അസ്‌ലം (റ) പറയുന്നു. ഈ തൂണിൻറെ പിന്നിൽ ഞാൻ റസൂലുല്ലാഹി (സ) യുടെ നെറ്റിയുടെ അടയാളവും അതിൻറെ തൊട്ടു പിന്നിൽ സിദ്ദീഖ് (റ) വിൻറെ നെറ്റിയുടെ അടയാളവും അതിനു പിറകിൽ ഉമർ (റ) വിൻറെ നെറ്റിയുടെ അടയാളവും കണ്ടിരുന്നു എന്ന്. ഇത് ഈ മഹാന്മാരൊക്കെ ഇവിടെ നിസ്കരികാൻ വല്ലാതെ താത്പര്യം കാണിച്ചിരുന്നു എന്ന് തെളിയിക്കുന്നു. ഇവിടെ ദു‌ആക്ക് ഉത്തരമുള്ള സ്ഥലമാണെന്നുമുണ്ട്.

അഞ്ചാമത്തേത്, ‘ഇസ്തുവാനത്തുസ്സരീർ’ (أسطوانة السرير ) ആണ്. ഇവിടെയായിരുന്നു നബി   (സ) ഇ‌അ്തികാഫ് ഇരുന്നിരുന്നത്. ഇവിടെ അതിന്നായി ഒരു കട്ടിലും ഇട്ടിരുന്നു. ഇതാണ് സരീർ എന്ന പേർ വരാൻ കാരണം. ഇതും വിശുദ്ധ ഖബ്‌റിൻറെ ഗ്രിൽ‌സിനോട് ചേർന്നാണുള്ളത്

ആറാമത്തേത് ‘ഉസ്തുവാനത്തുൽ ഹറസ്’ (أسطوانة الحرس)ആണ്. ഇതിന് ഉസ്തുവനത്തു അലിയ്യുബ്നു അബീതാലിബ്’ (റ) എന്നും പേരുണ്ട്. ആദ്യ കാലത്ത് നബി (സ) ക്ക് അംഗരക്ഷകനായി ഇവിടെ അലി (റ) നിൽകാറുണ്ടായിരുന്നു. അതാണ് ഈ പേരു വരാനുള്ള കാരണം. ഇതും ഗ്രില്ലിനോട് ചേർന്നാണുള്ളത്.. ഇതിൻറെ മുകളിലും ‘ഉസ്തുവാനത്തുൽ ഹറസ്’ എന്ന് കാണാം വേറെയും പല തൂണുകളുമുണ്ടെങ്കിലും അവ പുറത്ത് കാണുകയില്ല.

ഇന്ന് മൊത്തം മസ്ജിദുന്നബവിയിൽ 4658 തൂണുകളുണ്ട്.

വിശുദ്ധ കബർ ശരീഫ്

നബി (സ) യുടെ ഖബ്‌റ് നിലകൊള്ളുന്ന ഹുജ്‌റത്തുശരീഫ് മഹതിയായ ആ‌ഇശ ബീവി (റ) യുടെ വീടായിരുന്നു. ഈ വീട് ഈത്തപ്പനമടലുകളെകൊണ്ട് ഉണ്ടാക്കിയതായിരുന്നു. റസൂലുല്ലാഹി (സ) വഫാത്തായപ്പോൾ അവിടെതന്നെ മറവ് ചെയ്തു. പിന്നീട് ഉമർ (റ) ൻറെ കാലത്താണ് ഇതിനു ചുമർ പണിതത്. ഇതിൻറെ മേല്‌പുര കൈകൊണ്ട് തൊടാൻ പറ്റുന്നവിധമായിരുന്നു. നബി (സ) യുടേ വഫാത്തിന് ശേഷം മഹതി ഈ വീടിനെ ഒരു ചെറിയ ചുമർ വെച്ച് കൊണ്ട് ഖബ്‌റിനെയും തൻറെ കിടപ്പ്മുറിയെയും വേർതിരിച്ച് പിന്നീട് പിതാവ് സിദ്ദീഖ് (റ) നെ ഇവിടെ ഖബറടക്കം ചെയ്തു. പിന്നീട് ഉമർ (റ) നെയും മറവ് ചെയ്തു. അതിനു ശേഷം മഹതി പൂർണ്ണ പർദയോ‍ട് കൂടെയല്ലാതെ അങ്ങോട്ട് പ്രവേശിച്ചിരുന്നില്ല.


ശേഷം ഈ വീടിൻറെ ചുറ്റും മഹാനായ ഉമറുബ്നു അബ്ദുൽ അസീസ് (റ) ഭദ്രമായ ഭിത്തി പണിയുകയുണ്ടായി.

ഇതിനു മുകളിൽ ആദ്യമായി ഖുബ്ബ പണിയുന്നത് സുൽതാൻ മൻസൂർ ഖലാവൂൻ അൽ സാലിഹി എന്ന രാജാവാണ്. ഹിജ്‌റ 678 ലായിരുന്നു ഇത്. പിന്നീട് ഹി‌ജ്‌റ 755 ലും 765 ലും 881 ലും 974 ലുമൊക്കെ പുതുക്കിപ്പണിയുകയും ചെയ്തിട്ടുണ്ട്. ഹി‌ജ്‌റ 1288 ൽ സുൽതാൻ മഹ്‌മൂദ് രണ്ടാമനാണ് ഖുബ്ബക്ക് പച്ച പെയിന്റ് നൽകുന്നത്. അന്ന് മുതൽക്കാണ് ‘ഖുബ്ബത്തുൽ ഖളിറ’ القبة الخضراء യായി അറിയപ്പെടുന്നത്. അതിന്റെ മുമ്പ് വെള്ളയും നീലയുമൊക്കെയായിരുന്നു ഇതിന്റെ നിറം. സൌദി ഭരണകൂടം വളരെ ആദരവോടെ ഇതിനെ പരിപാലിക്കുകയും ആവശ്യമാവുമ്പോൾ അറ്റകുറ്റപണികളും പെയിന്റിംഗും ചെയ്ത് വരുന്നു.

ഇതിനുള്ളിൽ മൂന്ന് ഖബ്‌റുകളാണുള്ളത് നബി (സ)ടെയും സിദ്ദീഖ് (റ) വിൻറെയും, ഉമർ (റ) വിൻറെയും ഖബ്‌റുകളാ‍ണത്. ഇവിടെ തന്നെയാണ് ഇനി ഈസാ നബി (അ) നെയും മറവ് ചെയ്യുക. ഈ വീടിൻറെ തൊട്ട് പിറകിൽ കാണുന്നതാണ് മഹതിയായ ഫാതിമ ബീവി (റ) യുടെ വീട്. മഹതിയുടെ ഖബ്‌ർ ബഖ്വീ‍‌ഇലാണ്.

ക‌അബയെ ആദരസൂചകമായി കില്ലയണിയിക്കുന്നത് പോലെ പരിശുദ്ധ ഖബ്‌റുകളെയും കില്ലയണിയിക്കാറുണ്ട്. ഇതാദ്യമായി ആരംഭിച്ചത് ഹി‌ജ്‌റ 200 കളിലാണ്. ഇബ്‌നുൽ ഹയ്ജാ‌അ് എന്ന മിസ്‌റിലെ ഒരു മന്ത്രിയാണ് ഇത് തുടങ്ങിയത്. ഹാറൂ‍ൻ റശീദിൻറെ (റ) ഭാര്യയാണെന്നും കാണുനു. ഇടയ്ക്കിടെ പലരും ഇതിൻറെ മുകളിൽ പുതിയത് വിരിക്കാൻ തുടങ്ങി. അവസാനം മലിക് ഫൈസലിൻറെ കാലത്ത് അഥവാ ഹിജ്‌റ 1371 മുതൽ അതിന്നായി പ്രത്യേകം കമ്പനിതന്നെ സ്ഥാപിക്കുകയും ഇടയ്ക്കിടെ മാറ്റി പുതിയത് അണിയിക്കുകയും ചെയ്ത് വരുന്നു. വളരെ മനോഹരവും വിലപിടിപ്പുള്ളതുമായ കില്ലകളാണ് വിരിക്കാറുള്ളത്.

ഇവിടെ സിയാറത്ത് ചെയ്യുമ്പോഴും അവിടെ നിന്ന് ദു‌ആ ചെയ്യുമ്പോഴും പൂർണ്ണ അദബോടുകൂടിയും താഴ്മയോട് കൂടിയും അല്പം വിട്ടു നിനു കൊണ്ട് ആദരവോടെ സലാം പറയുകയും ദുആ ചെയ്യുകയും വേണം.


റസൂൽ (സ) യുടെ ഖബർ ശരീഫ് ആയിശ ബീവി (റ) യുടെ ഹു‌ജ്‌റയിലാണ് (റൂമിൽ) സ്ഥിതി ചെയ്യുന്നത്. ചുറ്റുഭാഗവും പിച്ചളകൊണ്ടുള്ള ചുമരുകൊണ്ട് മറക്കപ്പെട്ടിരിക്കുന്നു. ഹുജ്‌റ ശരീഫിൽ മൂന്ന് ഖബറുകളുണ്ട്. ഖിബ്‌ലയുടെ ഭാഗത്ത് കൂടി ചെല്ലുമ്പോൾ ആദ്യം നബി (സ)യുടെ ഖബറും അല്പം പിറകിൽ നബി (സ) യുടെ ചുമലിനു നേരെ തലയാകും വിധത്തിൽ അബൂബക്കർ സിദ്ധീഖ് (റ) വിൻറെ ഖബറും അവരുടെ പിറകിലായി സിദ്ധീഖ് (റ) ൻറെ ചുമലിനു നേരെ തലയാകും വിധം ഉമറുൽ ഫാറൂഖ് (റ) ൻറെ ഖബറും സ്ഥിതി ചെയ്യുന്നു.

ചുറ്റും കെട്ടിയിട്ടുള്ള ചുമരിൽ ആദ്യം കാണുന്ന വലിയ ദ്വാരം നബി (സ) യുടെ മുഖത്തിനു നേരെയാണ്. അടുത്തത് അബൂബക്കർ (റ) ൻറെയും,മൂന്നാമത്തെത് ഉമർ (റ) ൻറെ മുഖത്തിനു നേരെയും സ്ഥിതി ചെയ്യുന്നു.


നബി (സ)തങ്ങൾക്ക് സലാം ചൊല്ലേണ്ടുന്ന വിധം

വലിയ ദ്വാരത്തിൻറെ നേരെയെത്തിയാൽ ഖിബ്‌ലക്ക് പിന്നിട്ട് ഖബറുശ്ശരീഫിലേക്ക് മുഖം തിരിച്ച് വിനയത്തോടേ നബി (സ) തങ്ങൾക്ക് സലാം പറയണം.

സലാമിൻറെ ചുരുക്ക രൂപം

اَلصَّلاٰةُ وَالسَّلاٰمُ عَلَيْكَ يَا رَسُولَ  اللهِ 
 എന്നോ

اَلسَّلاٰمُ عَلَيْكَ أَيُّهَا النَّبِيُ وَرَحْمَةُ اللهِ وَبَرَكَاتُهُ 
 എന്നോ പറയാം.


സലാമിന്റെ പൂർണ്ണ രൂപം

اَلسَّلاٰمُ عَلَيْكَ أَيُّهَا النَّبِيُ وَرَحْمَةُ اللهِ وَبَرَكَاتُهُ ° اَلصَّلاٰةُ وَالسَّلاٰمُ عَلَيْكَ يَا سَيِّدَنَا يَا رَسُولَ الله ° اَلصَّلاٰةُ وَالسَّلاٰمُ عَلَيْكَ يَا نَبِيَّ الله ° اَلصَّلاٰةُ وَالسَّلاٰمُ عَلَيْكَ يَـا خَيْرَ خَلْقِ الله ° اَلصَّلاٰةُ وَالسَّلاٰمُ عَلَيْكَ يَا مَنْ أَرْسَلَهُ اللهُ رَحْمَةً لِلْعٰالَمِينَ° اَلصَّلاٰةُ وَالسَّلاٰمُ عَلَيْكَ يَا مَنْ وَصَفَهُ اللهُ بِقَولِه وَإِنَّكَ لَعَلَى خُلُقٍ عَظِيمٍ ,وَبِالْمُؤْمِنِينَ رَؤُوفٌ رَّحِيمٌ" ° اَلسَّلاٰمُ عَلَيْكَ وَعَلَى سَائِرِ الْأَنْبِيَاءِ وَالْمُرْسَلِينَ وَعَلَى أَهْلِ بَيْتِكَ الطَّيِّبِينَ الطاَّهِرِينَ ° اَلسَّلاٰمُ عَلَيْكَ وَعَلَى أَزْوَاجِكَ الطّاهِرٰاتِ أُمَّهٰاتِ الْمُؤْمِنِينَ اَلسَّلاٰمُ عَلَيْكَ وَعَلَى أَصْحٰابِكَ أَجْمَعِينَ وَعَلَى عِبَادِ اللهِ الصَّالِحِينَ ° أَشْهَدُ أَنْ لاٰ إِلـٰهَ إِلاَّ اللهُ وَحْدَهُ لاٰ شَرِيكَ لَهُ وَأَشْهَدُ أَنَّ سَيِّدَنَا مُحَمَّداً عَبْدُهُ وَرَسُولُهُ ° وَأَشْهَدُ أَنَّكَ يَا رَسُولَ الله قَدْ بَلَّغْتَ الرِّسَالَةَ وَأَدَّيْتَ الْأَمَانَةَ ° وَنَصَحْتَ الأُمَّةَ وَدَعَوْتَ إِلَى سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ وَعَبَدتَّ رَبَّكَ حَتَّى يَأْتِيَكَ الْيَقِينُ° فَصَلَّى اللهُ عَلَيْكَ كَثِيراً أَفْضَلَ وَأَكْمَلَ وَأَطْيَبَ مَا صَلَّى عَلَى أَحَدٍ مِّنَ الْخَلْقِ أَجْمَعِينَ ° اَللَّهُمَّ اجْزِ عَنَّا نَبِيَّنَا أَفْضَلَ مَا جَزَيْتَ أَحَداً مِنَ النَّبِيِّينَ وَالْمُرْسَلِينَ °اَللَّهُمَّ آتِهِ الْوَسِيلَةَ وَالْفَضِيلَة وَابْعَثْهُ مَقَاماً مَحْمُوداً نِ الَّذِي وَعَدتَّهُ وَارْزُقْنَا شَفَاعَتَهُ يَوْمَ الْقِيَامَةِ إِنَّكَ لاٰ تُخْلِفُ الْمِيعَادَ ° اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيّدِنَا مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرٰاهِيمَ فِي الْعالَمِينَ إِنَّكَ حَمِيدٌ مَّجِيدْ

ശേഷം അബൂബക്കർ (റ) ൻറെ മുഖത്തിന് നേരെയുള്ള ദ്വാരത്തിന് നേരെ തിരിഞ്ഞു  നിന്ന് അവിടത്തേക്ക് താഴെ കൊടുത്തിരിക്കുന്ന സലാം പറയണം.

اَلسَّلَامُ عَلَيْكُمْ يَا اَبَا بَكَرْ صِدِّيقْ رَضِيَ اللَّهُ عَنْهُ

ശേഷം ഉമർ (റ) ൻറെ മുഖത്തിന് നേരെയുള്ള ദ്വാരത്തിന് നേരെ തിരിഞ്ഞു  നിന്ന് അവിടത്തേക്ക് താഴെ കൊടുത്തിരിക്കുന്ന സലാം പറയണം.

اَلسَّلَامُ عَلَيْكُمْ يَا عُمَرَ ابْنَ الْخَطَابْ رَضِيَ اللَّهُ عَنْهُ

ഈ സലാം തിരുസന്നിധികളിൽ ചെന്ന് പറയാൻ നമുക്കേവർക്കും അല്ലാഹു ഭാഗ്യം തരട്ടെ...
ആമീൻ.

Post a Comment

 
Top