പാഠം - 1
ത്വവാഫ്
കഅബയെ പ്രദക്ഷിണം ചെയ്യുന്നതിന്നാണ് ത്വവാഫ് എന്നു പറയുന്നത്. വുളുവോട് കൂടിയായിരിക്കണം ത്വവാഫ് ചെയ്യേണ്ടത്. അഥവാ ത്വവാഫ് ചെയ്യുന്നതിന്നിടയില്‍ വുളു മുറിഞ്ഞാല്‍ ത്വവാഫ് നിര്‍ത്തിവെക്കേണ്ടതും ഉടനെ തന്നെ വുളുവെടുത്ത് വന്നശേഷം ബാക്കിയുള്ളത് പൂര്‍ത്തിയാക്കേണ്ടതുമാണ്. ഏഴ് പ്രാവശ്യം ചുറ്റുമ്പോഴാണ് ഒരു ത്വവാഫ് പൂർത്തിയാകുന്നത്.
(ത്വവാഫ് ആരംഭിക്കുന്ന സ്ഥലം അടയാളപ്പെടുത്തിയിരിക്കുന്നു)
ഉംറയുടെ ത്വവാഫിന് പ്രത്യേകമായി നിയ്യത് നിർബന്ധമില്ലെങ്കിലും ആകാവുന്നതാണ്.
ത്വവാഫിൻറെ നിയ്യത്
نَوَيْتُ طَوَافَ الْعُمْرَةِ سَبْعَةََ اَشْوَاطٍ لِلَّهِ تَعَالَي
"നവൈതു ത്വവാഫൽ ഉംറത്തി സബ്അത്ത അശ്വാതിൻ ലില്ലാഹി തആല"
(എൻറെ ഉംറയുടെ ത്വവാഫ് ഏഴ് ചുറ്റ് അല്ലാഹു തആലക്ക് വേണ്ടി ഞാൻ കരുതി)
കഅ്‌ബയുടെ തെക്കുകിഴക്ക് മൂലയില്‍ സ്ഥിതിചെയ്യുന്ന ഹജറുല്‍ അസ്‌വദിൻറെ അടുത്തു നിന്നായിരിക്കണം ത്വവാഫ് ആരംഭിക്കേണ്ടത്.
ത്വവാഫ് ആരംഭിക്കുന്നതിന് മുമ്പ് പുരുഷന്മാർ മുണ്ടിൻറെ മദ്ധ്യഭാഗം വലത് കക്ഷത്തിലൂടെയെടുത്ത് രണ്ടറ്റം ഇടതു ചുമലിൽ വെക്കണം. വലത് തോള്‍ വെളിവായിരിക്കണം. ഇടതു തോള്‍ മറഞ്ഞുമിരിക്കണം. ഇപ്രകാരം മുണ്ട് ധരിക്കുന്നതിന് (اِضْطِبَاع) ഇള്തിബാഹ് എന്നാണ് പറയുന്നത്.
ത്വവാഫ് തുടങ്ങുന്ന സമയം മുതൽ മാത്രമേ മേല്‍മുണ്ട് ഇപ്രകാരം ഇടേണ്ടതുള്ളൂ. ചിലയാളുകള്‍ ഇഹ്‌റാമില്‍ പ്രവേശിക്കുന്ന സന്ദര്‍ഭം മുതല്‍ തന്നെ മേല്‍മുണ്ട് ഇപ്രകാരം ഇടാറുണ്ട്. അത് പ്രവാചകൻറെ മാതൃകക്ക് വിരുദ്ധമാണ്. ഇവിടെ സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് നി൪ദ്ദേശങ്ങളൊന്നുമില്ല.
ത്വവാഫിനായി നേരെ ഹജറുൽ അസ്‌വദിൻറെ അടുത്തേക്ക് എത്തണം. ഹജറുല്‍ അസ്‌വദിനെ ചുംബിക്കാന്‍ കഴിയുമെങ്കില്‍ ചുംബിക്കാവുന്നതാണ്. എന്നാല്‍ അതിനായി തിക്കിത്തിരക്കേണ്ടതില്ല. അതിനെ ചുംബിക്കാന്‍ കഴിയില്ലെങ്കില്‍ വലത് കൈ കൊണ്ടോ, വടികൊണ്ടോ തൊട്ട് അത് ചുംബിക്കാം.
(ഹജറുൽ അസ്‌വദ്)
ഇബ്നു ഉമ൪(റ) കൈകൊണ്ട് തടവിയ ശേഷം തൻറെ കൈ ചുംബിച്ചിരുന്നു. അദ്ദേഹം പറഞ്ഞു: നബി(സ്വ) അങ്ങനെ ചെയ്യുന്നതായി കണ്ടതിന് ശേഷം ഞാന്‍ അത് ഒഴിവാക്കിയിട്ടില്ല.(ബുഖാരി-മുസ്ലിം)
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ طَافَ النَّبِيُّ صلى الله عليه وسلم فِي حَجَّةِ الْوَدَاعِ عَلَى بَعِيرٍ، يَسْتَلِمُ الرُّكْنَ بِمِحْجَنٍ. تَابَعَهُ الدَّرَاوَرْدِيُّ عَنِ ابْنِ أَخِي الزُّهْرِيِّ عَنْ عَمِّهِ
ഇബ്നു അബ്ബാസ്(റ) പറയുന്നു: ഹജ്ജത്തുൽ വദാഇൽ നബി(സ്വ) ഒട്ടകപ്പുറത്തിരുന്നാണ് ത്വവാഫ് ചെയ്തത്. അപ്പോൾ ഒരു വടികൊണ്ട് ഹജറുൽ അസ് വദിനെ തൊട്ടു.(ബുഖാരി: 1607)
(ഹജറുൽ അസ്‌വദ്)
അതിനും പ്രയാസമാണെങ്കില്‍ അതിൻറെ നേരെ നിന്ന് വലത് കൈ ഉയര്‍ത്തി ആംഗ്യം കാണിച്ച്
بِسْمِ اللّه وَاللّهُ اَكْبَرْ
(ഹജറുൽ അസ്‌വദ്)
എന്ന് ചൊല്ലി ത്വവാഫ് ആരംഭിക്കണം. ഇതോടൊപ്പം ഇപ്രകാരവും പറയാവുന്നതാണ്.
اَللَّهُمَّ اِيمَانًا بِكَ وَتَصْدِيقًا بِكِتَابِكَ وَوَفَاءً بِعَهْدِكَ وَاتِّبَاعًا لِسُنَّةِ نَبِيِّكَ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمْ
'അല്ലാഹുമ്മ ഈമാനന്‍ ബിക, വതസ്-ദീഖന്‍ ബികിതാബിക, വവഫാഅന്‍ ബി അഹ്ദിക, വത്തിബാഅന്‍ ലി സുന്നത്തി നബിയ്യിക മുഹമ്മദിന്‍ (സ്വ)"
(അല്ലാഹുവേ, നിന്നില്‍ വിശ്വസിച്ച്, നിൻറെ ഗ്രന്ഥത്തെ ജീവിതം കൊണ്ട് സത്യപ്പെടുത്തി, നിന്നോടുള്ള കരാറുകള്‍ പൂര്‍ത്തീകരിച്ച്, നിൻറെ പ്രവാചകൻറെ പാത അനുധാവനം ചെയ്തുകൊണ്ട് ഞാന്‍ എൻറെ കര്‍മം ആരംഭിക്കുന്നു.)
തിരക്കുള്ള സന്ദ൪ഭത്തില്‍ ഹജറുല്‍ അസ്‌വദില്‍ നിന്നും അകലെയായിരിക്കും നാം. അത്തരം സന്ദ൪ഭങ്ങളില്‍ ഹജറുല്‍ അസ്‌വദിൻറെ ഭാഗം (പച്ച ട്യൂബ് ലൈറ്റ്) അടയാളപ്പെടുത്തിക്കൊണ്ട് ലൈന്‍ ഇട്ടിട്ടുള്ളത് ശ്രദ്ധിച്ച് അവിടെ നിന്ന് ത്വവാഫ് ആരംഭിക്കണം.
ആദ്യത്തെ മൂന്ന് ത്വവാഫില്‍ ഇരുകാലുകളും അടുപ്പിച്ച് വെച്ച് ധൃതിയിലാണ് പുരുഷന്‍മാ൪ നടക്കേണ്ടത്. ഈ നടത്തത്തിന് َرَمَلْ (റമൽ)എന്നാണ് പറയുന്നത്. സ്ത്രീകള്‍ക്ക് ഇത് ബാധകമല്ല.
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ سَعَى النَّبِيُّ صلى الله عليه وسلم ثَلاَثَةَ أَشْوَاطٍ وَمَشَى أَرْبَعَةً فِي الْحَجِّ وَالْعُمْرَةِ
ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബി(സ്വ) മൂന്ന് പ്രാവശ്യം കാലുകള്‍ അടുപ്പിച്ച് ധൃതിയില്‍ (റമല്‍) നടന്നു. നാല് പ്രാവശ്യം സാധാരണ നടത്തവും അവിടുന്നു നിര്‍വ്വഹിച്ചു. ഹജ്ജിലും ഉംറയിലും. (ബുഖാരി:1604)
ത്വവാഫില്‍ പ്രത്യേകമായ മറ്റ് പ്രാര്‍ത്ഥനകളൊന്നും പഠിപ്പിക്കപ്പെട്ടിട്ടില്ല. ത്വവാഫില്‍ നമുക്ക് അറിയാവുന്ന ഏത് പ്രാ൪ത്ഥനകളും ദിക്റുകളും നി൪വ്വഹിക്കാവുന്നതാണ്. അതേപോലെ ഖു൪ആന്‍ പാരായണം ചെയ്യാവുന്നതാണ്. നമ്മുടെ ആവശ്യങ്ങളും കാര്യങ്ങളും നമ്മുടെ ഭാഷയില്‍ അല്ലാഹുവിനോട് ചോദിക്കാവുന്നതാണ്. ഐഹികവും പാരത്രികവുമായ ഏതു കാര്യത്തിന് വേണ്ടിയും നമുക്ക് പ്രാര്‍ത്ഥിക്കാം. പാരത്രികവുമായ കാര്യങ്ങള്‍ക്കാണ് ഒരു സത്യവിശ്വാസി എപ്പോഴും മുന്‍ഗണന നല്‍കേണ്ടത്. ഓരോരുത്തര്‍ക്കും ആവശ്യമുള്ള കാര്യങ്ങള്‍ തികഞ്ഞ ഭയഭക്തിയോടും വിനയത്തോടും ആത്മാര്‍ത്ഥതയോടുംകൂടി അല്ലാഹുവിൻറെ മുമ്പില്‍ സമര്‍പ്പിക്കാനുള്ള അസുലഭാവസരമാണ് വന്നുകിട്ടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ നാം നേരിട്ട് സര്‍വശക്തനും സര്‍വ്വജ്ഞനുമായ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയാണ് വേണ്ടത്.
ഹജറുല്‍ അസ്‌വദിൻറെ അടുത്തായിട്ടാണ് കഅ്‌ബയുടെ ഏകവാതില്‍ സ്ഥിതി ചെയ്യുന്നത്. അതിന് അടുത്തുകൂടി
കഅ്‌ബയെ ഇടതുഭാഗത്താക്കിയാണ് ത്വവാഫ് ചെയ്യേണ്ടത്.
ത്വവാഫിൽ മുൽതസമിൻറെ നേരെ ഈ ദുആ ചൊല്ലുക.
മുൽതസം - ഹജറുൽ അസ് വദിൻറെയും കഅബയുടെ വാതിലിൻറെയും ഇടയിലുള്ള സ്ഥലം. ഇവിടെ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കും എന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്.
اَللَّهمَّ اِنَّ هَذَا الْبَيْتَ بَيْتُكَ وَالْحَرَمَ
حَرَمُكَ وَالْاَمْنَ اَمْنُكَ وَهَذَا مَقَامُ الْعَائِذِ بِكَ مِنَ
النَّار
فَحَرِّمْ لَحْمِي وَبَشَرِي وَدَمِي عَلَى النَّار
(മുൽതസം)
(കഅബയുടെ വാതിൽ)
ത്വവാഫിൽ ഹിജ്ർ ഇസ്‍മാഈൽ തുടങ്ങുന്ന മൂലയുടെ നേരെ ഈ ദുആ ചൊല്ലുക.
فَحَرِّمْ لَحْمِي وَبَشَرِي وَدَمِي عَلَى النَّار

(മുൽതസം)
ത്വവാഫിൽ കഅബയുടെ വാതിലിൻറെ നേരെ ഈ ദുആ ചൊല്ലുക. ഇവിടെയും പ്രാർത്ഥനക്ക് ഉത്തരം ലഭിക്കും എന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. ഒരു സാധാരണ മനുഷ്യന് ഏന്തി നിന്ന് കൊണ്ട് മാത്രമേ കഅബയുടെ വാതിലിനെ എത്തിപ്പിടിക്കുവാൻ സാധിക്കുകയുള്ളൂ.
اَللَّهمَّ
اِنِّي اَسْئَلُكَ ثَوَابَ الشَّاكِرِينَ وَنُزُلَ الْمُقَرَّبِينَ
وَمُرَافَقَةَ النَّبِيِّينَ وَيَقِينَ الصَّادِقِينَ وَاِخْبَاتَ
الْمُوقِنِينَ حَتَّى تَتَوَفَّانِي عَلَى ذَلِكَ يَا اَرْحَمَ
الرَّاحِمِينْ
(കഅബയുടെ വാതിൽ)
ഹജറുല്‍ അസ്‌വദിന്ന് തൊട്ട് ശേഷമുള്ള മൂലയുടെ ഭാഗത്ത് അ൪ദ്ധ വൃത്താകൃതിയില്‍ മതില്‍ പോലെ കെട്ടിയുണ്ടാക്കിയ ഒരു ഭാഗമാണ് ഹിജ്റ് ഇസ്മായിൽ. അത് ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കണം ത്വവാഫ് ചെയ്യേണ്ടത്. കാരണം അത് കഅ്‌ബയില്‍ ഉള്‍പ്പെട്ടതാണ്.
ത്വവാഫിൽ ഹിജ്ർ ഇസ്‍മാഈൽ തുടങ്ങുന്ന മൂലയുടെ നേരെ ഈ ദുആ ചൊല്ലുക.
اَللَّهمَّ اِنِّي اَعُوذُ
بِكَ مِنَ الشَّكِّ وَالشِّرْكِ وَالنِّفَاقِ وَالشِّقَاقِ وَسُوءِ
الْاَخْلَاقِ وَسُوءِ الْمَنْظَرِ فِي الْمَالِ وَالْاَهْلِ وَالْوَلَدِ
يَا وَاحِدُ يَا اَحَدُ
(ഹിജ്ർ ഇസ്‍മാഈൽ)
ഹിജ്ർ ഇസ്മാഈലിൻറെ മധ്യത്തിലായി റുക്നുൽ ശാമി, റുക്നുൽ ഇറാഖി എന്നിവയുടെ മദ്ധ്യത്തിലായി നേരെ മുകളിൽ കാണുന്നതാണ് മീസാബ് അഥവാ സ്വർണ്ണ പാത്തി. ഇവിടെയും പ്രാർത്ഥനക്ക് ഉത്തരം ലഭിക്കും എന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്.
(മീസാബ്)
ത്വവാഫിൽ സ്വർണ്ണ പാത്തിയുടെ (മീസാബ്) നേരെ ഈ ദുആ ചൊല്ലുക.
اَللَّهمَّ
ااَظِلَّنِي تَحْتَ ظِلِّكَ يَوْمَ لَا ظِلَّ اِلّا ظِلُّكَ وَاسْقِنِي
بِكَاْسِ نَبِيِّكَ مُحَمَّدٍ (ص) شَرْبَةً هَنِيئَةً مَرِيئَةً لَا
اَظْمَاُ بَعْدَهَا اَبَدًا
റുക്‌നുല്‍ യമാനി
ത്വവാഫിൽ ഹജറുൽ അസ്‌വദിന് തൊട്ടു മുമ്പുള്ള മൂലയാണിത്. ഇവിടെയും പ്രാർത്ഥനക്ക് ഉത്തരം ലഭിക്കും എന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്.
(റുക്‌നുല്‍ യമാനി)
رَبَّنَا آتِنَا في الدُّنْيَا حسَنَةً وفي الآخِرَةِ حسَنةً وقِنَا عذَابَ النَّارِ وَاَدْخِلْنَا الْجَنَّةَ مَعَ الْاَبْرَارِيَا عَزِِيزُ يَا غَفَّارُ
"റബ്ബനാ ആതിനാ ഫിദ്ദുന്‍യാ ഹസനത്തന്‍, വഫില്‍ ആഖിറതി ഹസനത്തന്‍, വഖിനാ അദാബന്നാര്‍. വ അദ്ഖിൽനൽ ജന്നത്ത മഅൽ അബ്‌റാർ. യാ അസീസ് യാ ഗഫ്ഫാർ "
"റബ്ബനാ ആതിനാ ഫിദ്ദുന്‍യാ ഹസനത്തന്‍, വഫില്‍ ആഖിറതി ഹസനത്തന്‍, വഖിനാ അദാബന്നാര്‍. വ അദ്ഖിൽനൽ ജന്നത്ത മഅൽ അബ്‌റാർ. യാ അസീസ് യാ ഗഫ്ഫാർ "
(ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്ക് ഈ ലോകത്ത് നീ നന്മ നല്‍കേണമേ. പരലോകത്തും നീ ഞങ്ങള്‍ക്ക് നന്മ നല്‍കേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ.ഗുണവാന്മാരോടൊപ്പം ഞങ്ങളെ നീ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കേണമേ.
اَللَّهُمَّ اِنِّي اَسْئَلُكَ الْجَنَّةَ وَنَعِيمَهَا وَمَا يُقَرِّبُ اِلَيْهَا مِنْ قَوْلٍ اَوْ فِعْلٍ اَوْ نِيَّةٍ اوْ اِعْتِقَادٍ وَاَعُوذُ بِكَ مِنَ النَّار ومِنْ عَذَابِهَا وَمَا يُقَرِّبُ اِلَيْهَا مِنْ قَوْلٍ اَوْ فِعْلٍ اَوْ نِيَّةٍ اوْ اِعْتِقَادٍ
(അല്ലാഹുമ്മ ഇന്നീ അസ് അലുക്കൽ ജന്നത്ത വ നഈമഹാ വമാ യൂഖരിബു ഇലൈഹാ മിൻ ഖൗലിൻ ഔ ഫിഅ്‌ലിൻ ഔ നിയ്യത്തിൻ ഔ ഇത്അ്‌തിക്കാദ്, വ അഊദു ബിക മിന നാരി വമിൻ അദാബിഹാ വമാ യൂഖരിബു ഇലൈഹാ മിൻ ഖൗലിൻ ഔ ഫിഅ്‌ലിൻ ഔ നിയ്യത്തിൻ ഔ ഇഅ്‌ത്തിക്കാദ്)
"അല്ലാഹുവെ സ്വർഗ്ഗവും അതിലെ സർവ്വ അനുഗ്രഹങ്ങളും വാക്ക്, പ്രവർത്തി, വിചാരം, വിശ്വാസം എന്നിവയാൽ അതിലേക്ക് അടുപ്പിക്കുന്നത് എന്തെല്ലാം ഉണ്ടോ അതെല്ലാം ഞാൻ നിന്നോട് ചോദിക്കുന്നു. അല്ലാഹുവെ നരകവും അതിലെ സർവ്വ ശിക്ഷകളും വാക്ക്, പ്രവർത്തി, വിചാരം, വിശ്വാസം എന്നിവയാൽ അതിലേക്ക് അടുപ്പിക്കുന്നത് എന്തെല്ലാം ഉണ്ടോ അതിൽ നിന്നെല്ലാം ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു."
അങ്ങനെ ഹജറുല്‍ അസ്‌വദിൻറെ അടുത്തെത്തുമ്പോള്‍ ഒരു ചുറ്റ് പൂ൪ത്തിയായി. ഇങ്ങനെ ഏഴ് തവണ ചെയ്യണം. ഓരോ തവണയും ഹജറുല്‍ അസ്‌വദിൻറെ നേരെയെത്തുമ്പോള്‍ വലത് കൈ ഉയര്‍ത്തി
بِسْمِ اللّه وَاللّهُ اَكْبَرْ
"ബിസ്മില്ലാഹി വല്ലാഹു അക്ബർ" എന്ന് പറയണം.
ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം : നബി(സ്വ) ഒരിക്കല്‍ ഒട്ടക പുറത്ത് ഇരുന്നുകൊണ്ട് കഅബയെ ത്വവാഫ് ചെയ്തു. അദ്ദേഹം ഹജറുല്‍ അസ്വദിനെ നേരെ വന്നപ്പോഴെല്ലാം അതിലേക്ക് ആംഗ്യം കാണിക്കുക മാത്രമാണ് ചെയ്തത്.(ബുഖാരി)
ത്വവാഫിന് ഇടയില്‍ തമാശ പറഞ്ഞ് ചിരിച്ച് നടക്കുവാനോ കുശലാന്വേഷണങ്ങള്‍ നടത്തി നടക്കുവാനോ അനാവശ്യ സംസാരങ്ങളില്‍ ഏര്‍പ്പെട്ട് വിലപ്പെട്ട സമയം പാഴാക്കിക്കളയാനോ പാടുള്ളതല്ല. അതെല്ലാം പ്രതിഫലം നഷ്‌ടപ്പെടുത്തുന്നതാണെന്ന് ഓര്‍ക്കേണ്ടതാണ്.
ത്വവാഫ് ചെയ്യുന്നതിന്നിടയില്‍ ദാഹിക്കുകയോ, ക്ഷീണിക്കുകയോ ചെയ്‌താല്‍ വെള്ളം കുടിക്കുന്നതിനും വിശ്രമിക്കുന്നതിന്നും വിരോധമില്ല. തദവസരത്തില്‍ പൂര്‍ത്തിയാക്കിയ എണ്ണം പരിഗണിക്കാവുന്നതും ബാക്കിയുള്ളത് നിര്‍വ്വഹിച്ചാല്‍ മതിയാകുന്നതുമാണ്. ത്വവാഫിൻറെ ഇടയില്‍ നമസ്‌കാരത്തിന്നുള്ള ഇഖാമത്ത് കേട്ടാല്‍ ഉടനെ നമസ്‌കാരത്തില്‍ പ്രവേശിക്കുകയും നമസ്കാരാനന്തരം ത്വവാഫ് ബാക്കിയുള്ളത് പൂര്‍ത്തിയാക്കേണ്ടതാണ്. ത്വവാഫിനിടയിൽ വുളു നഷ്ടപ്പെട്ടാൽ വീണ്ടും വുളുവെടുത്ത് ആദ്യ എണ്ണത്തെ പരിഗണിച്ച് ബാക്കി പൂർത്തിയാക്കേണ്ടതാണ്.
ത്വവാഫിൻറെ ഇടയിൽ എത്ര തവണ നിർവ്വഹിച്ചു എന്ന എണ്ണത്തിൽ സംശയമുണ്ടായാൽ ഉറപ്പുള്ളതായ എണ്ണത്തെ അവലംബിച്ച് ബാക്കി എണ്ണം പൂർത്തിയാക്കേണ്ടതാണ്. നാലോ അഞ്ചോ എന്നിങ്ങനെ രണ്ട് എണ്ണത്തില്‍ സംശയത്തില്‍ നില്‍ക്കുകയാണെങ്കില്‍ കുറഞ്ഞ എണ്ണമായ നാലില്‍ ഫിക്സ് ചെയ്യുകയും ബാക്കി പൂർത്തിയാക്കേണ്ടതുമാണ്.
ത്വവാഫ് പൂ൪ത്തിയായിക്കഴിഞ്ഞാള്‍ മുണ്ട് കക്ഷത്തില്‍ നിന്ന് മാറ്റി തല മറയാത്തവിധം പുതക്കുക. ത്വവാഫില്‍ മാത്രമേ ഇള്തിബാഹ് സുന്നത്തുള്ളൂ. അതിന് ശേഷം മഖാമ് ഇബ്റാഹീമിൻറെ പിന്നിൽ നിന്ന് കഅബക്ക് നേരെ തിരിഞ്ഞ് രണ്ട് റക്അത്ത് നമസ്കരിക്കണം. ആദ്യറക് അത്തിൽ ഫാതിഹക്ക് ശേഷം സൂറത്തുൽ കാഫിറൂനും (ഖുൽ യാ അയ്യുഹൽ കാഫിറൂൻ) രണ്ടാം റക്അത്തിൽ സൂറത്തുൽ ഇഖ്ലാസും (ഖുൽ ഹുവല്ലാഹു അഹദ്) പാരായണം ചെയ്യണം.
ശേഷം കഅബ നോക്കി അല്ലാഹുവിനോട് ആത്മാർഥമായി ദുആ ചെയ്യണം. ദുന്യാവും ആഖിറവും ഉൾപ്പെടുത്തിയുള്ള ഭക്തി നിർഭരമായ പ്രാർത്ഥനയാണ് വേണ്ടത്.
നമസ്ക്കാരത്തിനും ദുആക്കും ശേഷം സംസം വെള്ളം കുടിക്കണം. ത്വവാഫും നമസ്ക്കാരവും സംസം വെള്ളം കുടിക്കുകയും ചെയ്യുന്നതോടെയാണ് ത്വവാഫ് പൂർത്തിയാകുന്നത്. ഇതേ പോലെ എത്ര ത്വവാഫുകൾ വേണമെങ്കിലും സുന്നത്തിന് വേണ്ടി ചെയ്യാവുന്നതാണ്.
കഅബ ഇടതു വശത്തായിരിക്കുക,
കഅബയിൽ നിന്നും വിട്ട് കൊണ്ടായിരിക്കുക,
ഏഴ് ചുറ്റുണ്ടാകുക, അശുദ്ധികളിൽ നിന്നും ശുദ്ധമാകുക,
ഹജറുൽ അസ്‌വദിൻറെ ചാരത്തു നിന്നും ആരംഭിക്കുക
എന്നിവ ത്വവാഫിൻറെ നിബന്ധനകളാണ്.
Post a Comment