പാഠം - 16
മഖാമു ഇബ്‌റാഹീം
മഖാമു ഇബ്‌റാഹീം
ഇബ്‌റാഹീം നബിയും (അ) മകന്‍ ഇസ്‌മായീലും (അ) കൂടിയാണ് കഅബ നിര്‍മ്മിച്ചത്. കഅ്‌ബ നിര്‍മാണത്തില്‍ പടവ് ആളുയരത്തിലെത്തിയപ്പോള്‍ തുടര്‍ പടവിനായി ഒരു പാറയില്‍ കയറി നിന്നിട്ടാണ് കഅ്‌ബാ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആ കല്ലാണ് മഖാമു ഇബ്‌റാഹീം എന്നറിയപ്പെടുന്നത്. കഅ്‌ബയുടെ വാതിലില്‍ നിന്ന് കുറച്ചകലെയായി ആളുകള്‍ക്ക് നോക്കിയാല്‍ കാണത്തക്കവിധം ഒരു കണ്ണാടിക്കൂട്ടിലാണ് അത് ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ളത്.
ത്വവാഫ് കഴിഞ്ഞശേഷം അതിന്റെ പിന്നില്‍ ഖിബ്‌ലക്ക് അഭിമുഖമായി നിന്ന് രണ്ട് റക്അത്ത് നമസ്‌കരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യണം. മഖാമു ഇബ്‌റാഹീനെ മുന്നിലാക്കി നമസ്‌ക്കരിക്കാന്‍ സൗകര്യപ്പെടാത്തപക്ഷം പിന്നിലേക്ക് മാറി നിന്ന് ഹറമില്‍ വെച്ച് നമസ്‌കാരം നിര്‍വഹിക്കാവുന്നതാണ്.
ത്വവാഫിന്റെ രണ്ട് റക്അത് സുന്നത്ത് നമസ്ക്കാരം അല്ലാഹു തആലായ്ക്ക് വേണ്ടി ഞാൻ നമസ്‌കരിക്കുന്നു എന്നാണ് അതിന്റെ നിയ്യത്. ഒന്നാം റക്അത്തിൽ ഫാതിഹക്ക് ശേഷം അൽ കാഫിറൂനും രണ്ടാമത്തേതിൽ ഖുൽ ഹുവല്ലാഹു അഹദും ഓതലും സുന്നത്താണ്.
ﻭَٱﺗَّﺨِﺬُﻭا۟ ﻣِﻦ ﻣَّﻘَﺎﻡِ ﺇِﺑْﺮَٰﻫِۦﻢَ ﻣُﺼَﻠًّﻰ
"ഇബ്രാഹീം നിന്ന് പ്രാര്‍ത്ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്കാര (പ്രാര്‍ത്ഥന) വേദിയായി സ്വീകരിക്കുക"(ഖു൪ആന്‍ :2/125)
ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഖതാദ(റ) പറഞ്ഞു: അതിന്റെ അടുക്കല്‍ വെച്ച് നമസ്കരിക്കുവാന്‍ നമ്മോട് കല്‍പ്പിച്ചിരിക്കുന്നു. എന്നാല്‍ അത് തൊടുവാനോ ചുംബിക്കുവാനോ നമ്മോട് കല്‍പ്പിച്ചിട്ടില്ല.(ഇബ്നു ജരീ൪ 3/35)
ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം:
നബി(സ്വ)മക്കയില്‍ വരികയും കഅബയെ ഏഴ് പ്രാവശ്യം ത്വവാഫ് ചെയ്യുകയും ചെയ്തു. പിന്നീട് മഖാമു ഇബ്രാഹീമിന്റെ പിന്നില്‍ നിന്ന് രണ്ട് റക്അത്ത് നമസ്കരിക്കുകയും ശേഷം സഫാ മ൪വ്വക്കിടയില്‍ നടക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം നിങ്ങള്‍ക്ക് നിങ്ങളുടെ പ്രവാചകനില്‍ ഉത്തമമായ മാതൃകയുണ്ട് എന്ന വചനം പാരായണം ചെയ്യുകയും ചെയ്തു.(ബുഖാരി:395 , 1623,മുസ്ലിം 1234)
മഖാമു ഇബ്രാഹീമിന്റെ പിന്നില്‍ നമസ്കരിച്ച ശേഷം സംസം വെള്ളം കുടിക്കുക.
Post a Comment