പാഠം - 7
ജംഉം ഖസ്‌റും - ഒരുമിച്ചു നമസ്ക്കരിക്കലും, ചുരുക്കി നമസ്ക്കരിക്കലും.
അനുവദനീയമായ ദീർഘ യാത്രയിൽ നമസ്‌കാരത്തിന് ഇസ്ലാം ചില ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഈ ഇളവുകളാണ് ജംഉം ഖസ്‌റും.
ജംഅ്
രണ്ട് നേരത്തെ നമസ്‌കാരങ്ങൾ ഏതെങ്കിലും ഒന്നിൻറെ സമയത്ത് റക്അത്തുകൾ ചുരുക്കാതെ പൂർണമായും നമസ്‌കരിക്കുന്നതിനാണ് ജംഅ് എന്നു പറയുന്നത്.
ഉദാഹരണം : A. ളുഹറും അസ്‌റും നാലു റക്അത് വീതം ളുഹറിൻറെ സമയത് തന്നെ അസറിനെ ളുഹറിനോട് മുന്തിച്ചു ചേർത്ത് നമസ്കരിക്കാം. അതെ പോലെ മഗ്‌രിബും ഇശാഉം മഗ്‌രിബിൻറെ സമയത് ഇശാഇനെ മഗ്‌രിബിനോട് മുന്തിച്ചു ചേർത്ത് നമസ്കരിക്കാം. ഇതിനെ 'ജംഅ് തഖ്‍ധീം അഥവാ മുന്തിച്ചു ചേർത്ത് നമസ്ക്കരിക്കൽ' എന്ന് പറയുന്നു.
B. ളുഹറും അസ്‌റും നാലു റക്അത് വീതം അസറിൻറെ സമയത് തന്നെ ളുഹ്റിനെ പിന്തിച്ചു അസറിനോട് ചേർത്ത് നമസ്കരിക്കാം. അതെ പോലെ മഗ്‌രിബും ഇശാഉം ഇശാഇന്റെ സമയത് മഗ്‌രിബിനെ (മൂന്ന് റക്അത്) പിന്തിച്ചു ഇശാഇനോട് (നാലു റക്അത്) ചേർത്ത് നമസ്കരിക്കാം. ഇതിനെ 'ജംഅ് തേഖീർ' അഥവാ പിന്തിച്ചു ചേർത്ത് നമസ്ക്കരിക്കൽ' എന്ന് പറയുന്നു.
1. അസറിനെ ളുഹറിൻറെ കൂടെ മുന്തിച്ച് നിസ്കരിക്കുമ്പോള്‍ ആദ്യ നിസ്കാരം ളുഹര്‍ ആണല്ലോ അപ്പോള്‍ ആദ്യം ളുഹര്‍ നിസ്കരിക്കണം. അതുപോലെ ഇശയെ മഗ്രിബിനോടൊപ്പം നിസ്കരിക്കുമ്പോള്‍ ആദ്യം മഗ്രിബാണ് നിസ്കരിക്കെണ്ടത് ഇതാണ് മുന്തിച്ചു ജമ്മു ആക്കുന്ന ക്രമം. ഇതിനു വിരുദ്ധമായി മുന്തിച്ച് ജം ആക്കാന്‍ പാടില്ല.
2. ജംഅ് ആക്കി നിസ്കരിക്കുന്നു എന്ന് കരുതുക. ഒന്നാമത്തെ നിസ്കാരത്തിൻറെ തക്ബീറത്തുല്‍ ഇഹ്രാമിൻറെ വേളയില്‍ കരുതലാണ് ഉത്തമം. അല്ലെങ്കില്‍ ഒന്നാമത്തെ നിസ്കാരത്തില്‍ നിന്ന് വിരമിക്കുന്നതിനു മുമ്പ് കരുതിയാലും മതി.
3. രണ്ടാം നിസ്കാരത്തില്‍ പ്രവേശിക്കുന്നത് വരെ യാത്രയില്‍ ആയിരിക്കണം
4. രണ്ടാം നിസ്കാരത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് യാത്ര അവസാനിക്കുകയോ യാത്ര അവസാനിപ്പിക്കുന്നു എന്ന് കരുതുകയോ ചെയ്താല്‍ പിന്നെ രണ്ടാമത്തതിനെ ഒന്നാമത്തതിനോടൊപ്പം ജംഅ് ആക്കാന്‍ പാടില്ല. ആദ്യം നിസ്കരിച്ച ഒന്നാം നിസ്കാരത്തിനു യാതൊരു കുഴപ്പവും ഇല്ല. രണ്ടാം നിസ്കാരം അതിൻറെ സമയത് നിസ്കരിച്ചാല്‍ മതി.
4. തുടരെ തുടരെ നിസ്കരിക്കണം ഒന്നാം നിസ്കാരം കഴിഞ്ഞാല്‍ ഉടന്‍ രണ്ടാം നിസ്കാരത്തില്‍ പ്രവേശിക്കണം. രണ്ട് നിസ്കാരങ്ങള്‍കുമിടയില്‍ കൂടുതല്‍ സമയം താമസിക്കാന്‍ പാടില്ല. എന്നാല്‍ ഫര്‍ളുകള്‍ മാത്രം നിര്‍വഹിച്ച് രണ്ട് റക്അത്ത് നിസ്കരിക്കുന്ന സമയം താമസിക്കുന്നതിനു വിരോധമില്ല.
ഖസ്ർ
നാല് റക്അത്തുള്ള ഫര്‍ള് നിസ്കാരങ്ങൾ രണ്ട് റകത്താക്കി ചുരുക്കി നമസ്ക്കരിക്കുന്നതിനാണ് ഖസ്ർ എന്ന് പറയുന്നത്. ഉദാഹരണം : ളുഹർ, അസ്ർ, ഇശാ. അത് തന്നെ കൃത്യ സമയത്തു തന്നെ നിർവഹിക്കപെടുന്ന അദാഅ് ആയതും ആയിരിക്കണം. യാത്ര ആരംഭിക്കുന്ന പ്രദേശത്തിൻറെ പരിധി വിട്ടാല്‍ യാത്രക്കാരന് ചുരുക്കി നിസ്കരിക്കാവുന്നതാണ് മടക്കയാത്രയില്‍ ആദ്യം പുറപ്പെട്ട സ്ഥലത്തിന്‍റെ പരിധിയില്‍ എത്തിയാല്‍ യാത്ര അവസാനിക്കുന്നതും ചുരുക്കി നിസ്കരിക്കുന്നത് അനുവധനീയം അല്ലാതായി തീരുന്നതുമാണ്. ഇനിയും ചില നിബന്ധനകള്‍ കൂടിയുണ്ട്, രണ്ട് മര്‍ഹലയില്‍ കുറയാത്ത ദൂരം ഉള്ള യാത്ര ആയിരിക്കണം, ഏകദേശം നൂറ്റി മുപ്പത്തി രണ്ട് കിലോമീറ്റര്‍ ദൂരമുണ്ടാവണം. കാറിലോ വിമാനത്തിലോ കപ്പലിലോ യാത്ര ചെയ്താലും രണ്ട് മര്‍ഹല ഉണ്ടായാല്‍ മതി. എവിടേക്കാണോ പോകുന്നത് ആ സ്ഥലം ഉദ്ദേശിച്ചിരിക്കണം, രണ്ടു മര്‍ഹലയോ അതില്‍ കൂടുതലോ ദൂരം ഉണ്ടെന്നു അറിഞ്ഞിരിക്കണം. യാത്രയുടെ ദൂരം അറിയാതെ എത്തുന്നിടത്ത് എത്തട്ടെ എന്ന് കരുതി യാത്ര ചെയ്യുന്നവര്‍ക്ക് ഖസ്ർ ആക്കല്‍ അനുവദനിയമല്ല. അനുവദനിയമായ യാത്ര ആയിരിക്കണം അഥവാ ഇസ്ലാം അനുവദിച്ച കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള യാത്ര ആയിരിക്കുക.
അവധി എത്തിയ കടമുള്ളവന്‍ വീട്ടാനുള്ള മുതല്‍ ഉള്ളതോടൊപ്പം കടം നല്‍കിയവൻറെ സമ്മതമില്ലാതെ യാത്ര ചെയ്യുന്നത് കുറ്റകരമാണ്. മാത്രമല്ല അവന്‍ ഖസ്ർ ആക്കാന്‍ പാടില്ല. ഭര്‍ത്താവുമായി പിണങ്ങി പോകുന്നവള്‍ക്കും, പോകാന്‍ പാടില്ലാത്ത കാര്യങ്ങള്‍ക്ക് സന്താനങ്ങള്‍ പോകലും കുറ്റകരമായ യാത്രയാണ്. എന്നാല്‍ ദീനികാര്യങ്ങള്‍ പഠിക്കാനോ ഹജ്ജ്, ഉംറ എന്നിവ ചെയ്യാനോ പോകുന്നത് അനുവദനീയമാണ്, അത് കുറ്റകരമല്ല.
ഇനിയുമുണ്ട്, നിബന്ധനകള്‍ പൂര്‍ത്തിയാക്കി നിസ്കരിക്കുന്നവരോട് തുടരാതിരിക്കുക. തുടര്‍ന്നാല്‍ മഅ്മൂം നിസ്കാരം മുഴുവനായി പൂർത്തിയാക്കണം. എങ്കിലും ചുരുക്കി നിസ്കരിക്കുന്നവര്‍ക്കും ജമാഅത്ത് സുന്നത്തുണ്ട്. ചുരുക്കി നിസ്കരിക്കുന്നു എന്ന് കരുതുകയും വേണം, അത് നിയത്തിനോടൊപ്പം ആയിരിക്കണം, അല്ലെങ്കില്‍ പൂര്‍ത്തിയാക്കി നിസ്ക്കരിക്കണം. ചുരുക്കി നിസ്കരിക്കുവാന്‍ നിയ്യത്ത് ചെയ്തവന്‍ നിസ്കാരം തീരുന്നത് വരെ നിയ്യത്തിന് എതിരൊന്നും ചെയ്യരുത്. നിസ്കാരം തീരുന്നത് വരെ യാത്രക്കാരന്‍ ആയിരിക്കണം. ചുരുക്കി നിസ്കരിക്കല്‍ അനുവദനീയമാണ് എന്ന് അറിഞ്ഞിരിക്കണം.
Post a Comment