പാഠം - 24

ത്വവാഫുൽ വിദാഅ്  അഥവാ വിട വാങ്ങൽ ത്വവാഫ്

മക്കാശരീഫില്‍ നിന്ന് വിട പറഞ്ഞ് പോകുന്നവര്‍ അവസാനമായി നടത്തേണ്ട ത്വവാഫാണ്  ത്വവാഫുൽ വിദാഅ്  അഥവാ വിട വാങ്ങൽ ത്വവാഫ്. ഹജ്ജിനും ഉംറക്കുമായി എത്തിച്ചേര്‍ന്നവര്‍ അതുമായി ബന്ധപ്പെട്ട മുഴുവന്‍ അമലുകളും പൂര്‍ത്തീകരിച്ച ശേഷം മാത്രമേ ഇത് നിര്‍വ്വഹിക്കാവൂ.  മക്ക വിട്ട് രണ്ട് മര്‍ഹല (സുമാര്‍ 132 കി.മീ.) ദൂരം യാത്ര ചെയ്യുന്ന ഏവരും ത്വവാഫുല്‍ വിദാഅ് ചെയ്യല്‍ നിര്‍ബന്ധവും അത് ഉപേക്ഷിച്ചാല്‍ ഒരു ആടിനെ പ്രായശ്ചിത്തമായി അറുത്തു കൊടുക്കേണ്ടതുമാകുന്നു.
രണ്ടു മര്‍ഹലയില്‍ താഴെയുള്ള സ്ഥലത്തേക്ക് തിരിച്ച് വരവ് ഉദ്ദേശിച്ച് യാത്ര ചെയ്യുമ്പോള്‍ ഈ ത്വവാഫ് സുന്നത്താണ്. എന്നാല്‍ ജിദ്ദ പോലെയുള്ള സ്ഥലങ്ങളില്‍ താമസക്കാരായവര്‍ മക്ക വിട്ട് പിരിഞ്ഞ്, അവിടെ താമസമുദ്ദേശിച്ച് മടങ്ങുമ്പോള്‍ വിദാഇന്റെ ത്വാവാഫ് നിര്‍ബന്ധം തന്നെയാണ്. മദീനയില്‍ പോകുന്നവര്‍ മക്കയിലേക്ക് തന്നെ തിരിച്ചുവരുമെന്നുറപ്പുണ്ടെങ്കിലും ത്വവാഫ് ചെയ്യണം. മക്ക വിടാതെ അവിടെ തന്നെ കഴിഞ്ഞുകൂടുന്നവര്‍ക്ക് ത്വവാഫുൽ വിദാഅ് ആവശ്യമില്ല. ഹജ്ജ് കഴിഞ്ഞ് മക്ക വിടുമ്പോള്‍ മക്കയിലെ എല്ലാ ജോലികളില്‍ നിന്നും വിരമിച്ച ശേഷമാണ് ത്വവാഫ് ചെയ്യേണ്ടത്. ത്വവാഫ് ചെയ്ത ശേഷം യാത്രയുമായി ബന്ധപ്പെടാത്ത കാരണങ്ങള്‍ക്ക് കൂടുതല്‍ സമയം പിന്നെയും അവിടെ താമസിച്ചാല്‍ പുറപ്പെടുന്നതിന് മുമ്പായി രണ്ടാമതും ത്വവാഫ് മടക്കി ചെയ്യേണ്ടതാണ്.



നിസ്കാരത്തില്‍ പങ്കെടുക്കുക, ഭക്ഷണ സാധനങ്ങള്‍ വാങ്ങുക, ലഗേജുകള്‍ വാഹനത്തില്‍ കയറ്റുക, കൂടെ വരാനുള്ളവരെ കാത്തുനില്‍ക്കുക മുതലായ അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്‍പ്പ സമയം കാത്തിരിക്കുന്നതിന് വിരോധമില്ല. ചരക്കുകളെല്ലാം കെട്ടി വാഹനത്തില്‍ കയറ്റി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ശേഷം ത്വവാഫ് ചെയ്യുക. തുടര്‍ന്ന് ഒട്ടും വൈകാതെ വാഹനത്തില്‍ കയറി യാത്ര ചെയ്യുക. എല്ലാ മര്യാദകളും പാലിച്ച് കഅ്ബാ ശരീഫിനെ സമീപിക്കുക. വിട വാങ്ങൽ ത്വവാഫിന്‌ നിയ്യത്ത് ചെയ്യല്‍ നിര്‍ബന്ധമാണ്.
“അല്ലാഹവിനുവേണ്ടി ഏഴ് ചുറ്റ് വിദാഇൻറെ ത്വവാഫ് ചെയ്യാന്‍ ഞാന്‍ കരുതി” എന്ന് നിയ്യത്ത് ചെയ്യാം. ത്വവാഫ് എല്ലാ മര്യാദകളും പാലിച്ച് ഭക്തിപുരസ്സരമായിരിക്കുക.
ത്വവാഫുല്‍ വിദാഅ് കഴിഞ്ഞ് അതിൻറെ രണ്ട് റക്അത് സുന്നത്ത് നിസ്കരിച്ച് സംസം കുടിച്ചശേഷം പ്രാര്‍ഥനക്കുത്തരമുള്ള മുല്‍തസമില്‍ വരണം. തുടര്‍ന്ന് പുരുഷന്മാര്‍ നബി(സ്വ) ചെയ്ത പോലെ ശരീരത്തെ കഅ്ബയോട് അണച്ചുചേര്‍ത്ത് വയറും നെറ്റിത്തടവും മുല്‍തസമിനോട് മുട്ടിച്ച് വലതുകൈ വാതിലിനുനേരെയും ഇടതുകൈ ഹജറുല്‍ അസ് വദിന്    നേരെയും നീട്ടി വലതു കവിള്‍ത്തടമോ നെറ്റിയോ കഅ്ബത്തെ മുട്ടിച്ച് താഴ്മയോട് കൂടി നിന്ന് ദുആ ഇരക്കണം. സ്ത്രീകള്‍ വിട്ടുനില്‍ക്കണം. 

(മുൽതസം - ചുമന്ന റൗണ്ടിൽ അടയാളപ്പെടുത്തിയത്)
 
ഋതുരക്തമോ പ്രസവരക്തമോ ഉള്ള സ്ത്രീകള്‍ക്ക് പെട്ടെന്ന് പുറപ്പെടേണ്ടിവന്നാല്‍ ത്വവാഫുല്‍ വിദാഅ് നിര്‍ബന്ധമില്ല. ഫിദ്യയയുമില്ല.
മേല്‍പറഞ്ഞ പ്രകാരം കഅ്ബാശരീഫുമായി ഒട്ടിച്ചേര്‍ന്ന് മനംനൊന്ത് താഴെ പറയുന്ന ദുആ കൊണ്ടുവരണം.

(കഅബയുടെ വാതിൽ)
 
(“അല്ലാഹുവേ, ഈ ഭവനം നിൻറെ ഭവനമാണ്. ഈ അടിയന്‍ നിൻറെ അടിയാനും അടിയത്തിയുടെ സന്തതിയുമാണ്. നീ കീഴ്പ്പെടുത്തിത്തന്ന വാഹനത്തില്‍ കയറി ഞാനിതാ നിൻറെ നാട്ടില്‍ വന്നെത്തുകയും നിൻറെ അനുഗ്രഹത്താല്‍ ആരാധനകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയും ചെയ്തിരിക്കയാണ്. നീ എന്നെ തൃപ്തിപ്പെട്ടുവെങ്കില്‍ തൃപ്തി ഇനിയും വര്‍ധിപ്പിക്കേണമേ. ഇല്ലെങ്കില്‍, ഇതാ നിൻറെ ഭവനവുമായുള്ള എൻറെ വേര്‍പാടിൻറെ സമയത്തെങ്കിലും എന്നില്‍ നീ തൃപ്തിയുള്ളവനാകണമേ. നാഥാ, നിൻറെ അനുവാദത്തോടെ നിൻറെ ഭവനവുമായി വിട്ടുപിരിയാന്‍ ഞാന്‍ ഒരുങ്ങുന്നു. നിന്നെക്കുറിച്ചും നിൻറെ ഭവനത്തെക്കുറിച്ചും ഞാന്‍ സംതൃപ്തനാണ്. എൻറെ ശരീരത്തിന് ആരോഗ്യവും ദീനിന് സുരക്ഷിതത്വവും നല്‍കേണമേ. എൻറെ തിരിച്ചുപോക്ക് നന്നാക്കിത്തരേണമേ. ശേഷിച്ച കാലം മുഴുവന്‍ നിനക്ക് കീഴ്പ്പെട്ട് ജീവിക്കാനുള്ള സൌഭാഗ്യം എനിക്ക് നീ തരേണമേ. കരുണാവാരിധിയേ, ഇഹപര നന്മ എന്നില്‍ നീ സമന്വയിപ്പിക്കണമേ. നീ സര്‍വശക്തനല്ലോ. അത്യുദാരനായ നാഥാ, നിൻറെ ഭവനത്തിലേക്ക് ഇനി തിരിച്ചുവരില്ലേ എന്ന് ഞാന്‍ ഭയപ്പെടുന്നു. അതിനാല്‍ നരകാഗ്നിയില്‍ നിന്ന് എന്നെയും കുടുംബത്തെയും മോചിപ്പിക്കണേ. നിൻറെ വാക്ക് സത്യമാണല്ലോ നാഥാ. നീ നിൻറെ നബി(സ്വ)ക്ക് കഅ്ബാലയത്തോട് വിട്ടുപിരിഞ്ഞപ്പോള്‍ വാഗ്ദത്തം നല്‍കിയപോലെ നിൻറെ ഭവനത്തിങ്കലേക്ക് എന്നെയും മടക്കി എത്തിക്കണമേ. ഇനിയുമിനിയും എന്നെ നിൻറെ വിശുദ്ധ ഹറമിലേക്ക് മടങ്ങിവരാന്‍ അനുഗ്രഹിക്കണമേ. സ്വീകരിക്കപ്പെട്ടവരില്‍ എന്നെ നീ ഉള്‍പ്പെടുത്തണമേ. അല്ലാഹുവേ ഇത് നിൻറെ വിശുദ്ധ ഭവനവുമായുള്ള എൻറെ അവസാനത്തെ കൂടിക്കാഴ്ചയാക്കല്ല നാഥാ, അഥവാ നീ അപ്രകാരം എന്നെ ആക്കുന്നുവെങ്കില്‍ ഇതിനുപകരം എനിക്ക് നീ സ്വര്‍ഗം പ്രധാനം ചെയ്തുതരേണമേ. കാരുണ്യവാരിധിയേ”).

  (മീസാബ് - സ്വർണ്ണ പാത്തി)

പ്രാര്‍ഥന കഴിഞ്ഞശേഷം ഒന്നുകൂടി സംസം കുടിക്കുകയും തിരിച്ച് ഹജറുല്‍ അസ്വദിലേക്ക് ചെന്ന് ചുംബിക്കുകയും തൊട്ടുമുത്തുകയും ചെയ്ത ശേഷം അവിടെ നിന്ന് പുറപ്പെടാം.

Post a Comment

 
Top