പാഠം - 25
മുത്ത് ഹബീബിൻ ചാരത്തേക്ക്  - മദീന.

എൻറെ ഖബർ ആർ സന്ദർശിക്കുന്നുവോ അവന് എൻറെ ശഫാഅത് നിർബന്ധമായി - നബിവചനം. 

സത്യ വിശ്വാസികളുടെ ജീവിതാഭിലാഷങ്ങളിൽ മുഖ്യമായ ഒന്നാണ് മദീനാ സന്ദർശനം. ഭൂമിയിലെ ഏറ്റവും വിശിഷ്ടമായ മദീനാ ശരീഫിൽ ചെന്ന് അശ്‌റഫുൽ ഖൽഖ് റസൂലുല്ലാഹി (സ) യെ സന്ദർശിക്കുന്നതിൽ അളവറ്റ പുണ്യമുണ്ട്. അത് അല്ലാഹുവിന്‌ ചെയ്യുന്ന മുഖ്യ ഇബാദത്തുകളിൽ പെട്ടതാണ്. ഇത് ഏറെ പ്രതിഫലമുള്ള സുന്നത്താണെന്ന് മുസ്‌ലിം ലോക പണ്ഡിതന്മാരുടെ ഏകകണ്‌ഠമായ അഭിപ്രായം. മാലികീ മദ്‌ഹബിലെ ചില പ്രമുഖ പണ്ഡിതന്മാർ അത് നിർബന്ധമാണെന്ന് പറഞ്ഞിട്ടുണ്ട്.

തൻറെ ജീവിതത്തിൽ റസൂലുല്ലാഹി (സ) യെ നേരിൽ കാണാൻ സൌഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത സത്യവിശ്വാസി അവിടുന്ന് അന്ത്യവിശ്രമം കൊള്ളുന്ന ഖബറിങ്കൽ ചെന്ന് സന്ദർശനം നടത്തി സായൂജ്യമടയുന്നു. “എന്നെ എൻറെ വിയോഗാനന്തരം ആരെങ്കിലും സന്ദർശിച്ചാൽ അവൻ എൻറെ ജീവിത കാലത്ത് എന്നെ സന്ദർശിച്ചവരെപ്പോലെയായി” എന്ന നബി (സ) യുടെ വചനം ശ്രദ്ധേയമാണ്.

അധികപേർക്കും ഉംറ യാത്രാമുഖേന ലഭ്യമാകുന്ന മഹാ സൌഭാഗ്യമാണ് മദീനാ സന്ദർശനം. അല്ലാതെയും നബി (സ) യെ സിയാറത്ത് ചെയ്യൽ സുന്നത്തുണ്ട്.

(മദീനയിലെ മസ്ജിദ് അന്നബവി)

നബി (സ) യെ സിയാറത്ത് ചെയ്യുക, പരിശുദ്ധ മസ്‌ജിദുന്നബവിയിൽ നിസ്കരിക്കുക, നബി (സ) ഹറമാക്കിയ മദീനാ പട്ടണവും ചരിത്രസ്ഥാനവും ചെന്ന് കാണുക തുടങ്ങി പല ലക്ഷ്യങ്ങളും മദീന യാത്രയിലൂടെ സഫലമാകുന്നു. മദീനയിലേക്ക് യാത്ര പുറപ്പെടുമ്പോൾ നബി (സ) യുടെ സിയാറത്തോടൊപ്പം അവിടുത്തെ പള്ളിയിൽ വെച്ചുള്ള നിസ്കാരവും കരുതൽ സുന്നത്താണ്.  ഹജ്ജിനും ഉംറയ്‌ക്കും മക്കയിലെത്തുന്നവർ മദീനാ മുനവ്വറ സന്ദർശിക്കാതെ തിരിച്ച് പോരൽ സത്യ വിശ്വാസിക്ക് അനുയോജ്യമല്ല.

മദീനയിലേക്കുള്ള യാത്രയിൽ പലതും സ്മരിക്കേണ്ടതുണ്ട്. തിരുനബി (സ) യും സിദ്ധീഖ് (റ) വും മുമ്പ് ഈ വഴിക്ക് മലകളും കുന്നുകളും താണ്ടി പൊരിവെയിലത്ത് കഷ്ടതകൾ സഹിച്ച് ഒട്ടകപ്പുറത്ത് നടത്തിയ ത്യാഗപൂർണ്ണമായ ഹി‌ജ്‌റയുടെ കഥ!
നബി (സ) കൊച്ചുകുട്ടിയായിരുന്നപ്പോൾ മാതാവ് ആമിനാ ബീവി (റ) യൊന്നിച്ച് ഇതുവഴി മദീനയിലെ അമ്മാവന്മാരുടെ അടുത്തേക്ക് പോയ കഥ !

വഴിയിൽ അബവാ‌അ് എന്ന സ്ഥലത്ത് വെച്ച് ആറു വയസായ തിരുനബി (സ) യെ വേലക്കാരിയുടെ കയ്യിൽ ഏല്പിച്ച് ആമിനാ ബീവി (റ) അന്ത്യയാത്ര പറഞ്ഞ കഥ!

പിൽക്കാലത്ത് ജേതാവായി പന്ത്രണ്ടായിരം പടയാളികളൊന്നിച്ച് മക്കാ ഫത്‌ഹിന്ന് ഇത് വഴി കടന്നു പോയ അഭിമാനകരമായ കഥ!

ഏറ്റവുമൊടുവിൽ വിടവാങ്ങൽ പ്രസംഗം നടന്ന ഹജ്ജത്തുൽ വിദാ‌ഇലേക്ക് പതിനായരങ്ങളുടെ അകമ്പടിയോടെ നടത്തിയ ആവേശ്വോജ്ജലമായ ഹജ്ജ് യാത്രയുടെ ഐതിഹാസികമായ കഥ!

പ്രിയപ്പെട്ട നബി കരീം (സ) യുടെ പേരിൽ ധാരാളം സ്വലാത്തും സലാമും ചൊല്ലിക്കൊണ്ടായിരിക്കണം മദീനാ യാത്ര. 

യാത്രയിലെ ഓരോ കാഴ്ചയും നമ്മെ അല്ലാഹുവിൻറെ ഹബീബായ റസൂലുല്ലാഹി (സ) യിലേക്ക് അടുപ്പിക്കുന്നതായിരിക്കണം. അവിടുന്നാണല്ലോ അല്ലാഹുവിലേക്കുള്ള നമ്മുടെ വഴികാട്ടി മദീനാ ശരീഫിലെത്തിയാൽ വളരെ മര്യാദയോടും ശാന്തതയോടും കൂടി വർത്തിക്കണം. ഈ പ്രദേശം മഹാനായ നബി (സ) യുടെ പാദസ്പർശമേറ്റ പുണ്യഭൂമിയാണെന്ന ഓർമ്മ വേണം. ഹിജ്‌റയിൽ നബി (സ) മദീനയിലെത്തിയപ്പോൾ ഒട്ടകം മുട്ടുകുത്തിയ സ്ഥലത്താണ് അവിടുന്ന് മസ്ജിദുന്നബവി സ്ഥാപിച്ചത്.

നബി (സ) തങ്ങളും സ്വഹാബത്തും ചേർന്ന് നിർമ്മിച്ച പള്ളിയുടെ അന്നത്തെ വിസ്തീർണ്ണം കേവലം 33/35 ചതുരശ്രമീറ്ററായിരുന്നു. പിന്നീട് വിപുലീകരണങ്ങൾക്ക് ശേഷം നബി (സ) യുടെ വഫാത്തിൻറെ സമയത്ത് 2475 ചതുരശ്ര മീറ്റർ വ്യാപ്‌തിയുണ്ടായിരുന്നു. മസ്ജിദുന്നബവി ഇന്ന് വളരെ വിശാലമാണ്. പല ഭരണാധികാരികളും അതേറെ വികസിപ്പിച്ചിട്ടുണ്ട്.



മക്കയിലെ മസ്ജിദുൽ ഹറാം കഴിച്ചാൽ ലോകത്ത് ഏറ്റവും ശ്രേഷ്ഠമാ‍യ പള്ളി മസ്ജിദുന്നബവിയാണ്. നബി (സ) പറയുന്നു. ‘എൻറെ ഈ പള്ളിയിൽ വെച്ചുള്ള നിസ്കാരം മസ്ജിദുൽ ഹറാമല്ലാത്ത മറ്റു പള്ളികളിൽ വെച്ച് ആയിരം തവണ നിസ്കരിക്കുന്നതിനു തുല്യമാണ്’ (ബുഖാരി, മൂസ്‌ലിം)

മദീനാ പള്ളിയിൽ നാല്‌പത് ജമാ‌അത്തുകളിൽ സംബന്ധിക്കുന്നതിൽ പ്രത്യേക പുണ്യമുണ്ടെന്ന് നബി (സ) അരുളിയിരിക്കുന്നു. ‘ ഒരു വഖ്തും ഒഴിവാക്കാതെ തുടർച്ചയായി നാല്‌‌പത് വഖ്‌ത് നിസ്കാരം എൻറെ പള്ളിയിൽ ആരെങ്കിലും നിസ്കരിച്ചാൽ അവരെ നരക ശിക്ഷ, കപട വിശ്വാസം എന്നിവയിൽ നിന്ന് രക്ഷപ്പെട്ടതായി എഴുതപ്പെടുന്നതാണ്’ (അഹ്‌മദ് ).

മദീന സന്ദ൪ശനം ഹജ്ജിൻറെയോ ഉംറയുടേയോ ഭാഗമല്ല. എന്നാലും ആ പുണ്യ ഭൂമിയിലേക്ക് പോകുവാൻ താല്പര്യമുള്ള വിശ്വാസികൾ അവിടേക്ക് എത്തിച്ചേരുവാൻ ആഗ്രഹിക്കുന്നു. കാരണം അവിടെ ആയിരം പുണ്യമാണ് എങ്കിലും അവിടത്തെ സന്ദർശനവും ഹബീബിൻ   സാമീപ്യവും കൊതിക്കുന്നവർക്ക് വലിയ അനുഭൂതിയാണ് നൽകുന്നത്.  പ്രത്യേകം പുണ്യം പ്രതീക്ഷിച്ച് യാത്ര ചെയ്യാന്‍ നബി(സ്വ) അനുവദിച്ചിട്ടുള്ള മൂന്ന് പള്ളികളിലൊന്ന് മദീനാ പള്ളിയാണ്. പ്രസ്തുത പുണ്യമുദ്ദേശിച്ച്  മദീനയില്‍ പോകല്‍ സുന്നത്തുമാണ്.
   
മദീനാ പള്ളിയില്‍ വെച്ചുള്ള നമസ്കാരത്തിന് മറ്റ് പള്ളികളിൽ വെച്ചുള്ള നമസ്കാരത്തേക്കാൾ ആയിരം മടങ്ങ് ശ്രേഷ്ഠകരമാണ്.
   
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: എൻറെ ഈ പള്ളിയിൽ വെച്ചുള്ള നമസ്‌കാരം ഇതരപള്ളികളിൽ വെച്ചുള്ള നമസ്കാരത്തേക്കാൾ ആയിരം മടങ്ങ് ശ്രേഷ്ഠകരമാണ്. മസ്‌ജിദുൽ ഹറാം ഒഴികെ (കാരണം മസ്ജിദുൽഹറാമിൽ വെച്ചുള്ള നമസ്‌കാരം ഇതരപള്ളികളിൽ നമസ്കരിക്കുന്നതിനേക്കാൾ ഒരു ലക്ഷം മടങ്ങ് ശ്രേഷ്ഠകരമാണ്) (ബുഖാരി: 1190)
  
നബിയുടെ വീടിൻറെയും (ഇപ്പോൾ ഖബർ സ്ഥിതിചെയ്യുന്നസ്ഥലം) മിമ്പറിൻറെയും ഇടക്കുള്ള സ്ഥലത്തെ റൌള എന്നാണ് നബി(സ്വ) വിശേഷിപ്പിച്ചിട്ടുള്ളത്. റൌള ശരീഫ് എന്നാണ് ആ സ്ഥലം അറിയപ്പെടുന്നത്.
അവിടെ വെച്ച് സുന്നത്ത് നമസ്കരിക്കുന്നതും പ്രാ൪ത്ഥിക്കുന്നതും പുണ്യകരമാണ്. 

(മസ്ജിദ് അന്നബവി - പ്രവാചകൻറെ കാലത്തെ പള്ളി ഉൾകൊള്ളുന്ന ഭാഗം)
   
നബി(സ്വ) പറഞ്ഞു: എൻറെ വീടിൻറെയും മിമ്പറിൻറെയും ഇടക്കുള്ള സ്ഥലം സ്വ൪ഗ്ഗത്തോപ്പുകളിലെ ഒരു തോപ്പാണ്. (ബുഖാരി)

(പ്രവാചക പുത്രി ഫാത്തിമയുടെയും നബി ഭാര്യമാരുടെയും ഖബറുകൾ - ജന്നത്തുൽ ബഖീ)
 
ഖലീഫ അബൂബക്കർ (റ) വിൻറെയും ഖലീഫ ഉമർ ഇബ്നു ഖത്താബ് (റ) വിൻറെയും ഖബർ ശരീഫ് റസൂലുല്ലയുടെ ചാരത്ത് തന്നെയാണ്. ഖലീഫ ഉസ്മാൻ ഇബ്നു അഫ്ഫാൻ (റ) വിൻറെ ഖബർ നിലകൊള്ളുന്നത് ജന്നാതു ബഖീഇലാണ്. അവിടെയാണ് നബി (സ) യുടെ മകൾ ഫാത്തിമ ബീവി (റ), പ്രവാചക പത്നിമാർ (റ) മഹാന്മാരായ സ്വഹാബികൾ തുടങ്ങി പ്രമുഖർ അന്ത്യ വിശ്രമം കൊള്ളുന്നത്. അവിടെ സന്ദർശിക്കലും സലാം പറയലും വളരെ ഏറെ പുണ്യകരമാണ്. ചരിത്ര സ്മരണകൾ ഉണർത്തുന്ന പുണ്യ പ്രദേശമാണ് മദീനയും ചുറ്റു ഭാഗവും. 
    
മദീനക്ക് അടുത്തുള്ള, നബി (സ്വ) മദീനയിലെത്തി ആദ്യമായി നി൪മ്മിച്ച പള്ളിയായ മസ്ജിദുല്‍ ഖുബാഇല്‍ വെച്ചുള്ള നമസ്കാരത്തിന് ഉംറയുടെ പ്രതിഫലമാണുള്ളത്. (ഇബ്നുമാജ)

(മദീനയിലെ മസ്ജിദ് ഖുബാ)

എല്ലാ ശനിയാഴ്ച ദിവസങ്ങളിലും മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലം അവിടെ സന്ദർശിക്കുമായിരുന്നു. ആ ദിവസത്തെ സന്ദർശനം ഉംറയുടെ പ്രതിഫലം നേടിത്തരുന്നു.  

    (ഉഹദ് യുദ്ധം നടന്ന സ്ഥലം. ഉഹദ് മാലയും കാണാം)
അതേപോലെ മദീനയിലെത്തുന്ന പുരുഷന്‍മാ൪ക്ക് നബിയുടെയും (സ്വ) അബൂബക്ക൪ (റ) ൻറെയും ഉമ൪ (റ) ൻറെയും ഖബ്റുകള്‍ സന്ദ൪ശിക്കലും  അവ൪ക്ക് അല്ലാഹുവിൻറെ രക്ഷയുണ്ടാകട്ടേയെന്ന സലാം പറയലും സുന്നത്താണ്. ധാരാളം സ്വഹാബിമാരെ മറമാടിയ ജന്നത്തുൽ ബഖീഅ് ഖബറിടം, ഹംസ (റ) ൻറെ ഖബറിടമായ ഉഹ്ദ് താഴ്വര എന്നിവയെല്ലാം സന്ദ൪ശിക്കാവുന്നതാണ്.

Post a Comment

 
Top