പാഠം - 9
എന്താണ് മീഖാത്ത് ?

(ജിദ്ദ - മക്കാഹ്‌ റോഡിലുള്ള ഹറം കവാടം)

ഹജ്ജും ഉംറയും ഉദ്ദേശിച്ച് വിവിധ നാടുകളില്‍ നിന്ന് മക്കയില്‍ വരുന്നവ൪ക്ക് ഇഹ്റാമില്‍ പ്രവേശിക്കുവാന്‍ നബി(സ്വ) നി൪ണ്ണയിച്ചു തന്ന സ്ഥലങ്ങളാണ് മീഖാത്ത്.
മക്കയില്‍ എത്തുന്നതിൻ്റെ കിലോമീറ്ററുകള്‍ അകലെയാണ് മീഖാത്തുകള്‍. ഓരോ മീഖാത്തുകളിലും സൗകര്യ പ്രദമായ പള്ളികളുണ്ട്. അതേ പോലെ തന്നെ കുളിക്കുവാനും വൃത്തി ആകുവാനും ഒക്കെ ഉള്ള  സൗകര്യങ്ങളും ഉണ്ട്. അവിടെ നിന്നും ഇഹ്‌റാം ചെയ്യലാണ് ഉത്തമം. എന്നാൽ അവിടെ ഇറങ്ങാൻ സാധിക്കാത്തവർ അവിടെ എത്തും മുമ്പ് യാത്രയിലോ, വഴിയിലോ, വീട്ടിലോ വെച്ച് ഇഹ്‌റാം ചെയ്യേണ്ടതാണ്. വിമാന യാത്രക്കാർക്ക് എയർ പോർട്ടിലോ വിമാനത്തിലോ വെച്ച് ഇഹ്‌റാമിൽ പ്രവേശിക്കാവുന്നതാണ്. ഇഹ്‌റാം ചെയ്യാതെ മീഖാത്തിൻ്റെ അതിർത്തി വിട്ട് കടക്കരുത്. മീഖാത്തിൽ എത്തുന്നതിന് മുമ്പായി എവിടെ നിന്ന് ഇഹ്‌റാമിൽ പ്രവേശിച്ചാലും ശരിയാകുന്നതാണ്. 

വ്യത്യസ്ത നാല് ദിക്കുകളിലായി അഞ്ച് മീഖാത്തുകളാണുള്ളത്. ഓരോ ഭാഗത്തു കൂടി വരുന്നവരും അതാത് മീഖാത്തുകളിൽ വെച്ചോ, അതിന്‌ നേരെ വരുന്ന സ്ഥലങ്ങളിൽ വെച്ചോ ഇഹ്‌റാം ചെയ്യണം. മീഖാത്തിൽ എത്തുന്നതിന് മുമ്പ് തന്നെ ഇഹ്‌റാമിൻ്റെ വേഷം സ്വീകരിക്കുന്നതിന് വിരോധമില്ല.  

ഇന്ത്യയിൽ നിന്ന് വിമാനത്തില്‍ ജിദ്ദ വഴി പോകുന്നവരുടെ മീഖാത്ത് ഖ൪നുല്‍ മനാസില്‍ എന്ന സ്ഥലമാണ്. ഇത് വിമാനം ജിദ്ദയില്‍ എത്തുന്നതിന് മുമ്പുള്ള സ്ഥലമാണ്. മദീനയില്‍ നിന്ന് മക്കയിലേക്ക് വരുന്നവരുടെ മീഖാത്ത് ദുല്‍ഹുലൈഫ എന്ന സ്ഥലമാണ്. ഇപ്പോഴത്തെ പേര് അബ്യാ൪ അലി. മീഖാത്തില്‍ വെച്ച് ഹജ്ജിലോ ഉംറയിലോ പ്രവേശിക്കുന്നതിനായി മനസ്സില്‍ കരുതുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നതോടെയാണ് ഒരാള്‍ ഇഹ്റാമില്‍ പ്രവേശിക്കുന്നത്.

മീഖാത്തുകൾ

1. യലംലം

യമൻ, തിഹാമ, രാജ്യക്കാരും ഏദൻ വഴി വരുന്നവരും ഇഹ്‌റാം ചെയ്യേണ്ട മീഖാത്താണ് യലംലം.  കപ്പൽ വഴിയുള്ള യാത്രയിൽ ഇന്ത്യക്കാർക്ക് ലഭിക്കുന്നത് ഈ മീഖാത്‌ ആണ്.  എന്നാൽ ഇന്ത്യക്കാരുടെ ഇന്നത്തെ ഹജ്ജ്, ഉംറ, യാത്ര വിമാനത്തിൽ ആയതിനാൽ എയർ റൂട്ട് തായിഫ് വഴി മറ്റൊരു മീഖാത്തിലൂടെയാണ് കടന്ന് പോകുന്നത്.

(യലംലം മീഖാത്തിലെ പള്ളി)

2. ഖർനുൽ മനാസിൽ

നജ് ദുകാരുടെ  മീഖാത്താണിത്. താഇഫിലുള്ള ഈ മീഖാത്‌ മക്കയിൽ നിന്നും ഏകദേശം 80 കിലോ മീറ്റർ അകലെയാണ് ഉള്ളത്. വാദി മുഹ്‍രിം എന്നും ഈ സ്ഥലത്തിന് പേരുണ്ട്. റോഡ് മാർഗ്ഗം റിയാദിൽ നിന്നും വരുന്നവർ ഇതിലൂടെയാണ് കടന്ന് പോകുന്നത്. വിമാന യാത്രക്കാരായ ഇന്ത്യക്കാർ ജിദ്ദയിലേക്ക് പോകുന്നതും ഈ മീഖാത്തിന് മുകളിലൂടെയാണ്. അതിനാൽ ഇത് തന്നെയാണ് അവരുടെയും മീഖാത്‌. ആധുനിക സൗകര്യങ്ങൾ എല്ലാം ഉള്ള വിശാലമായ പള്ളിയും ഇവിടെയുണ്ട്.

(കർനുൽ മനാസിൽ  മീഖാത്തിലെ വിശാലമായ പള്ളിയും സജ്ജീകരണങ്ങളും)

3. ജുഹ്ഫ - സിറിയക്കാരുടേത്

ഈജിപ്ത്, സിറിയ എന്നീ ഭാഗങ്ങളിൽ നിന്നും വരുന്നവരുടെ മീഖാത്താണ് ജുഹ്ഫ. സൗദിയിലെ തബൂഖ് ഭാഗത്തു നിന്നും വരുമ്പോൾ മക്കയിൽ നിന്നും സുമാർ 186 കിലോ മീറ്റർ ദൂരെ റാബഗിലാണ് ഈ മീഖാത് ഉള്ളത്.

(ജുഹ്ഫ മീഖാത്തിലുള്ള പള്ളിയും സൗകര്യങ്ങളും)

4. ദാതു ഇർഖ്

ഇറാൻ, ഇറാക്ക്, ബസറ, കൂഫ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ഹജ്ജിനും ഉംറക്കും വരുന്നവരുടെ മീഖാത്താണ് ദാതുൽ ഇർഖ്. മക്കയിൽ നിന്നും ഏകദേശം 100 കിലോ മീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന ഈ മീഖാത്‌, മളീഖ് എന്ന പേരിലും അറിയപ്പെടുന്നു. പഴയ ഥാഇഫ്‌ റോഡിലൂടെ പോകുമ്പോഴാണ് ഈ മീഖാത്‌ ലഭിക്കുന്നത്.

(ദാതുൽ ഇർഖ് മീഖാത്തിലെ പള്ളി)

5. ദുൽ ഹുലൈഫ (അബ് യാർ അലി). 

മദീനയിൽ നിന്നും അതിൻ്റെ വടക്ക് ഭാഗത്ത് നിന്നും വരുന്നവരുടെ മീഖാത്താണിത്. മക്കയിൽ നിന്നും 420 കിലോ മീറ്റർ അകലെയാണിത്. അബ് യാർ അലി എന്നാണ് ഈ സ്ഥലം ഇപ്പോൾ അറിയപ്പെടുന്നത്. മുഹമ്മദ് നബി (സ) ഹിജ്റ പത്താം വർഷം തൻ്റെ ഹജ്ജിന് ഇഹ്‌റാം കെട്ടിയത് ഇവിടെ വെച്ചായിരുന്നു. മക്കയിൽ നിന്നും ഏറ്റവും അകലമുള്ളതും എന്നാൽ മദീനയോട് (കേവലം 6 കിലോ മീറ്റർ)  ഏറ്റവും അടുത്തുള്ളതുമായ മീഖാത്ത് കൂടിയാണിത്. മദീനയിൽ ഹജ്ജ് ഉംറ യാത്രയുമായി മക്കയിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ഇവിടെ നിർത്തി ഇഹ്‌റാം ചെയ്യുവാനുള്ള സൗകര്യങ്ങൾ ചെയ്ത് കൊടുക്കാറുണ്ട്.

(ദുൽ ഹുലൈഫ മീഖാത്തിലെ പള്ളി)

മേൽപ്പറയപ്പെട്ട അഞ്ചു മീഖാത്തിലൂടെയോ അതിന് നേരെയോ മക്കയിലേക്ക് ഇബാദത്ത് ഉദ്ദേശിച്ച് യാത്ര ചെയ്യുന്ന യാതൊരാളും ഈ മീഖാത്തുകളിൽ വെച്ചോ അതിന് നേരെയോ, അവിടെ വിട്ടു കടക്കുന്നതിന് മുമ്പോ ഇഹ്‌റാമിൽ പ്രവേശിച്ചിരിക്കണം. ഏത് രാജ്യത്ത് നിന്നും വരുന്നു എന്നതല്ല മറിച്ച് ഏത് മീഖാത്തിലൂടെ വരുന്നു എന്നതാണ് ഇവിടെ പരിഗണിക്കുന്നത്. 

ഇവകൾ ഹജ്ജിൻ്റെ മീഖാത്തുകൾ എന്നാണ് അറിയപ്പെടുന്നത് എങ്കിലും,  ഈ മീഖാത്തുകൾക്ക് പുറത്തു നിന്നും  ഉംറ നിർവ്വഹിക്കുവാൻ വരുന്നവർക്കും ഈ മീഖാത്തുകൾ തന്നെയാണ് ഇഹ്‌റാമിനായി നിർണ്ണയിച്ചിട്ടുള്ളത്.

മക്കയിൽ താമസിക്കുന്നവരുടെ ഉംറയുടെ മീഖാത്തുകൾ.

മക്കക്കാർക്ക് ഉംറ ചെയ്യുവാനായി ഹറമിന് പുറത്തു എവിടെ പോയി വേണമെങ്കിലും ഇഹ്‌റാം ചെയ്ത് മക്കയിൽ വന്ന് ഉംറ ചെയ്യാവുന്നതാണ്. അതിനായി ചില മീഖാത്തുകൾ ഹറമിന് പുറത്ത് നബി (സ) ഉംറക്ക് ഇഹ്‌റാമിനായി പരിഗണിച്ചതായി കാണാവുന്നതാണ്.

പ്രബലമായ പണ്ഡിത അഭിപ്രായം അനുസരിച്ച്  മക്കയിൽ എത്തി ഉംറ നിർവ്വഹിച്ചവർ വീണ്ടും ഉംറ ചെയ്യാൻ ഉദ്ദേശിക്കുന്നു എങ്കിൽ ഹറമിന് പുറത്ത് പോയി ഉംറക്കായി ഇഹ്‌റാം ചെയ്ത് വന്നതിന് ശേഷം മക്കയിൽ വന്ന് ത്വവാഫും സഅ്‌യും ചെയ്ത് മുടി മുറിക്കുന്നതോടെ ഉംറ പൂർത്തിയാകുന്നതാണ്. ഹറമിന് പുറത്ത് പോയി ഇഹ്‌റാം ചെയ്യുവാനായി വിശാലമായ സൗകര്യങ്ങളോടെ ചില സ്ഥലങ്ങൾ നിർണ്ണയിച്ചിട്ടുണ്ട്. അവിടെ നിന്നും നബി (സ) ഉംറക്കായി ഇഹ്‌റാം ചെയ്യുകയോ അതിനായി സഹാബികളോട് പറയുകയോ ചെയ്തതായി ഹദീസുകളിൽ കാണാവുന്നതാണ്. ആ സ്ഥലങ്ങൾ താഴെ വിവരിക്കുന്നു. 

1. തൻഈം - ആഇശ പള്ളി

  (തൻഈം മീഖാത്തിലെ ആഇശ മസ്ജിദ്)

2. ജിഅ്‌റാന

 (ജിഅ്‌റാന മീഖാത്തിലെ പള്ളിയും പരിസരവും)
3. ഹുദൈബിയ്യ

 (ഹുദൈബിയ മീഖാത്തും ചരിത്ര ശേഷിപ്പുകളും)

4. വാദി നമിറ 
 (അറഫയിലെ മസ്ജിദ് നമിറ)

മക്കക്കാർ ഹറമിന് പുറത്തുള്ള ഏതെങ്കിലും മീഖാത്തിൽ പോയി ഇഹ്‌റാം ചെയ്ത് മക്കയിൽ വന്ന് അനുബന്ധ കർമ്മങ്ങൾ ചെയ്ത് ഉംറ നിർവഹിച്ചാൽ മതി.            

Post a Comment

  1. തങ്ങളെ ... അസ്സലാമു അലൈകും വ റഹ്മതുല്ലാഹ് ...

    ReplyDelete

 
Top