പാഠം - 23
ഉംറ കഴിഞ്ഞാല്‍...
ഉംറ കഴിഞ്ഞാല്‍ നമ്മുടെ നാടുകളിലേക്ക് തിരിച്ചു പോകാമെങ്കിലും വിദൂരത്ത് നിന്ന് വരുന്ന നമ്മെ പോലെയുള്ളവ൪ ഏതാനും ദിവസത്തേക്ക് കൂടി അവിടെതന്നെ താമസിക്കുന്നവരായിരിക്കും. ചരിത്രപരമായി പ്രാധാന്യമർഹിക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കുന്നതും ചരിത്രങ്ങള്‍ ഓ൪ക്കുന്നതും അനുവദനീയമാണ്. എന്നാൽ കൂടുതൽ പുണ്യം ലഭിക്കാൻ കൈവന്ന സമയങ്ങളും സ്ഥലങ്ങളും നഷ്ടപ്പെടുത്തിയുള്ള സന്ദർശനങ്ങൾ കുറക്കുന്നതു തന്നെയാണുത്തമം. അവിടെയുള്ള സമയത്തെല്ലാം അഞ്ച് നേരത്തെ ഫര൪ള് നമസ്കാരം വിശുദ്ധ ഹറമില്‍ തന്നെ നമുക്ക് ജമാഅത്തായി നമസ്കരിക്കാന്‍ വേണ്ടി ശ്രമിക്കണം. മസ്ജിദുൽഹറാമിൽ വെച്ചുള്ള നമസ്‌കാരം ഇതരപള്ളികളിൽ നമസ്കരിക്കുന്നതിനേക്കാൾ ഒരു ലക്ഷം മടങ്ങ് ശ്രേഷ്ഠകരമാണ്.
നബി(സ്വ) പറഞ്ഞു: എൻറെ ഈ പള്ളിയില്‍ (മസ്ജിദുന്നബവി) നടത്തുന്ന നമസ്‌കാരത്തിന് മറ്റുള്ള പള്ളികളില്‍ നമസ്‌കരിക്കുന്നതിനെക്കാള്‍ ആയിരം മടങ്ങ് പ്രതിഫലമുണ്ട്. എന്നാല്‍ മസ്‌ജിദുല്‍ഹറാം അതില്‍ നിന്നൊഴിവാണ്. അതില്‍ ഒരു വഖ്‌ത്ത് നമസ്‌കരിക്കുന്നവന് ഒരു ലക്ഷം മടങ്ങ് പ്രതിഫലമുണ്ട്. (അഹ്‌മദ്)
അബൂ ദർറ് (റ) പറയുന്നു: ഞാൻ ചോദിച്ചു: അല്ലാഹുവിൻറെ റസൂലേ, ഭൂമിയിൽ ആദ്യമായി നിർമ്മിക്കപ്പെട്ട പള്ളി ഏതാണ്? നബി(സ്വ) പറഞ്ഞു: മസ്ജിദുൽ ഹറാം..... (ബുഖാരി:3366)
വിശുദ്ധ ഹറമില്‍ വെച്ച് ധാരാളം ഇബാദത്തുകള്‍ നി൪വ്വഹിക്കാന്‍ ശ്രദ്ധിക്കണം. അല്ലാഹു തൃപ്തിപ്പെടുന്ന ധാരാളം ക൪മ്മങ്ങള്‍ നി൪വ്വഹിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. അതേപോലെ സൌകര്യാ൪ത്ഥം ഉംറയുടെ ഭാഗമായിട്ടല്ലാതെയും നമുക്ക് ത്വവാഫ് നി൪വ്വഹിക്കാവുന്നതാണ്.
നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. കഅബയെ ത്വവാഫ് ചെയ്യുന്നവ൪ക്ക് ഓരോ കാലടികള്‍ക്കും നന്‍മകള്‍ രേഖപ്പെടുത്തുകയും തിന്‍മകള്‍ മാക്കപ്പെടുകയും ചെയ്യും. (തി൪മുദി : 959 - ഹാകിം: 1/489 - ഇബ്നു ഖുസൈമ: 2753 - ഇബ്നു ഹിബ്ബാന്‍: 9/10: 3967- സില്‍സ്വിലത്തു സ്വഹീഹ അല്‍ബാനി: 6/497)
മക്കയില്‍ താമസിക്കുമ്പോള്‍ ആ നാടിൻറെ പവിത്രത കളങ്കപ്പെടുത്തുന്ന യാതൊരു പ്രവ൪ത്തനങ്ങളും നമ്മില്‍ നിന്ന് ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഇബ്നു അബ്ബാസില്‍ (റ) നിന്ന് നിവേദനം: മക്കാവിജയ ദിവസം നബി (സ്വ) പറഞ്ഞു: ആകാശ ഭൂമികളെ സൃഷ്ടിച്ചത് മുതല്‍ ഈ നാട് അല്ലാഹു പവിത്രമാക്കിയിരിക്കുന്നു. അന്ത്യനാള്‍ വരേക്കും അത് പവിത്രമായി തന്നെ നിലനില്‍ക്കുകയും ചെയ്യും. (മുസ്ലിം:2/986)
Post a Comment